എകെജി സെന്‍റര്‍ ആക്രമണം: ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടും

By Web TeamFirst Published Sep 22, 2022, 2:17 PM IST
Highlights

സ്കൂട്ടർ ആരുടേതാണെന്നോ  സ്ഫോടക വസ്തുവിനെ കുറിച്ചോ വ്യക്തമായി പ്രതി പറയുന്നില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജിതിനെ അൽപസമയത്തിനകം കോടതിയിൽ ഹാ‍ജരാക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം സ്കൂട്ടർ ആരുടേതാണെന്നോ  സ്ഫോടക വസ്തുവിനെ കുറിച്ചോ വ്യക്തമായി പ്രതി പറയുന്നില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

'സ്ഫോടക വസ്തുവെറിഞ്ഞു, രക്ഷപ്പെട്ടത് കാറിൽ; ഫോണിലെ വിശദാംശം നീക്കി'; ജിതിനെ കുറിച്ച് ക്രൈംബ്രാഞ്ച്
സ്ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ഡിയോ സ്കൂട്ട‍ര്‍ ഗൗരീശ പട്ടം വരെ ജിതിൻ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. സ്കൂട്ടറിന് പിന്നിൽ ഗൗരീശ പട്ടം മുതൽ ഒരു കാറാണുള്ളത്. സിസിടിവി പരിശോധിച്ചപ്പോൾ ഇത് കെഎസ്ഇബിയുടെ ബോ‍ര്‍ഡ് വച്ച കാറാണെന്ന് കണ്ടെത്തി. തുട‍ർന്ന് നടത്തിയ അന്വേഷണത്തിൽ കാ‍ര്‍ ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി. കാറിന്റെ ഡിക്കിയും അസാധാരണമായ നിലയിൽ തുറന്നിരിക്കുകയായിരുന്നുവെന്നതും സിസിടിവിയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

എകെജി സെന്‍റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ കസ്റ്റഡിയില്‍

എകെജി സെന്‍റര്‍ ആക്രമണക്കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എകെജി സെന്‍റര്‍ ആക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന പ്രചാരമാണ് കോണ്‍ഗ്രസുകാര്‍ അടിച്ചിറക്കിയിരുന്ന ആരോപണം. അന്ന് ഇപി പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും കോണ്‍ഗ്രസിന്‍റെ പ്രചരണവേലകള്‍ പൊളിഞ്ഞെന്നും എം വി ഗോവിന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'ഇപി പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു'; കോണ്‍ഗ്രസിന്‍റെ പ്രചരണവേലകള്‍ പൊളിഞ്ഞെന്നും എം വി ഗോവിന്ദന്‍

അതേസമയം കേസ് അന്വേഷണം സിനിമക്ക് തിരക്കഥ എഴുതലല്ലെന്ന് വിമര്‍ശിച്ച ഷാഫി പറമ്പിൽ, കോൺഗ്രസുകാരനെ പ്രതിയാക്കണമെന്നത് സിപിഎം അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ചു. കേസില്‍ യൂത്ത് കോൺഗ്രസുകാർക്ക് പങ്കുണ്ടായിരുന്നെങ്കിൽ ഇത്രയും നാൾ കാത്ത് നിന്നത് എന്തിനാണെന്നും ഷാഫി പറമ്പിൽ ചോദിച്ചു. യൂത്ത് കോൺഗ്രസിന്‍റെ പല നേതാക്കളെയും ഭാവനയിൽ പ്രതി ചേർക്കാൻ നേരത്തെയും ശ്രമമുണ്ടായി. രാഹുൽ ഗാന്ധിയുടെ യാത്രക്ക് കേരളം നൽകുന്ന സ്വീകാര്യതയുടെ അസ്വസ്ഥതയാണ് ഇപ്പോഴത്തെ കസ്റ്റഡിക്ക് പിന്നലെന്നും അദ്ദേഹം വിമര്‍ശിച്ചു.

'കേസന്വേഷണം സിനിമക്ക് തിരക്കഥ എഴുതലല്ല'; കോൺഗ്രസുകാരനെ പ്രതിയാക്കണമെന്നത് സിപിഎം അജണ്ടയുടെ ഭാഗമെന്ന് ഷാഫി

click me!