
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതായ ആലിൻ ഷെറിൻ കേരളത്തിനെയാകെ നൊമ്പരപ്പെടുത്തിയിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്ന് കുട്ടിയുടെ അച്ഛൻ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. തീവ്ര ദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനം ലോകം മുഴുവൻ വലിയ വാർത്തയായി മാറി. ഇതിനിടെയാണ് ആലിന്‍റെ അച്ഛനും അമ്മയും കരഞ്ഞില്ലെന്ന തരത്തിൽ ചിലര്‍ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപങ്ങൾ ചൊരിഞ്ഞത്. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ആലിന്‍റെ മുത്തച്ഛൻ റെജി സാമുവേൽ.
ഇങ്ങനെയൊക്കെ പ്രചരിപ്പിച്ച സുഖം കാണുന്ന ചില വൃത്തിക്കെട്ട മനസുകളുണ്ടെന്ന് റെജി സാമുവേൽ ഒരു ഓണ്‍ലൈൻ മാധ്യമത്തിനോട് പറഞ്ഞു. പലരും ഇതിനോട് പ്രതികരിക്കുന്നില്ലേ എന്ന് ചോദിച്ചു. അതിനൊന്നും പ്രതികരിക്കില്ലെന്നാണ് മറുപടി. നെഗറ്റീവ് പറഞ്ഞ് കൊണ്ട് റീച്ച് നേടി സാമ്പത്തികമായ ലാഭമൊക്കെ നേടാനാണ് അവർ ഇതെല്ലാം ചെയ്യുന്നത്. അതിന് നിന്ന് കൊടുക്കില്ലെന്നും റെജി സാമുവേൽ വ്യക്തമാക്കി. ഞങ്ങളുടെ കുടുബം സത്യസന്ധമല്ലാത്ത കാര്യങ്ങൾ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചതിന് പിന്നാലെ അവയവദാനത്തിലൂടെ കേരളത്തിന്‍റെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ 10 മാസക്കാരി ആലിൻ ഷെറിന്‍റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയിരുന്നു. ആലിന്‍റെ വേർപാടിൽ മാതാപിതാക്കളുടെയും കുടുംബത്തിന്‍റെയും വേദനയിൽ ആശ്വാസം പകരാനെത്തിയ മുഖ്യമന്ത്രി, ആലിനെ കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനവും മടത്തിയാണ് മടങ്ങിയത്. കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മരണശേഷവും മറ്റുള്ളവർക്ക് ജീവൻ പകർന്നുനൽകിയ ആലിൻ്റെ സ്മരണ എന്നും നിലനിർത്തുന്നതാകും സർക്കാർ തീരുമാനം. കോഴിക്കോട്ടെ ആലിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി ആശ്വാസവാക്കുകൾ അറിയിച്ചു. ആലിൻ്റെ കുടുംബത്തിൻ്റെ വലിയ മാതൃകയെ അഭിനന്ദിച്ച മുഖ്യമന്ത്രി, അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിൻ്റെ പേരിൽ അറിയപ്പെടുന്നത് നാടിന് വലിയൊരു സന്ദേശമാകുമെന്നും കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെയും മുഖ്യമന്ത്രി ആലിന്‍റെ വേർപാടിലെ നൊമ്പരം പങ്കുവച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam