
ദില്ലി : കേരളത്തിലെ റോഡ് നിർമാണത്തിൽ അദാനി അഴിമതി നടത്തിയെന്ന ആരോപണം തള്ളി കേന്ദ്ര സർക്കാർ. അദാനി പകുതി തുകക്ക് ഉപകരാർ നൽകി എന്നത് കള്ളപ്രചാരണമെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരണം. സാധാരണ റോഡ് കരാർ രീതിയല്ല വെങ്ങളം അഴിയൂർ പാതയിൽ സ്വീകരിച്ചതെന്നും നിർമ്മാണ സമയത്ത് 40 ശതമാനം തുക മാത്രം കൈമാറുന്ന എച്ച്എഎം രീതിയിലാണ് കരാർ നൽകിയതെന്നുമാണ് വിശദീകരണം.
കരാർ കമ്പനി ബാക്കി വായ്പ എടുത്താണ് നിർമ്മാണം പൂർത്തിയാക്കേണ്ടത്. ഇതിന്റെ പലിശ അടക്കം കണക്കു കൂട്ടിയാണ് ആകെ തുക നിശ്ചയിക്കുന്നത്. 971 കോടിക്കാണ് നിർമ്മാണത്തിനായി ഉപകരാർ നൽകിയത്. ഇതിനു പുറമെ 320 കോടിയുടെ സാമഗ്രികളും അദാനി കൈമാറണം. പലിശ കൂടി ചേർക്കുമ്പോൾ 1450 കോടി അദാനി ചെലവഴിക്കണം. ടെൻഡർ തുകയിലെ ബാക്കി 390 കോടി 15 വർഷങ്ങളിലായി നൽകേണ്ട റിട്ടേൺ ഓൺ ഇക്വിറ്റി ആണെന്നും ട്രാൻസ്പോർട്ട് മന്ത്രാലയം വിശദീകരിച്ചു. 1838 കോടിക്ക് കരാറെടുത്ത അദാനി 971 കോടിക്ക് ഉപകരാർ നൽകിയത് കോൺഗ്രസ് ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് വിശദീകരണം.
കോൺട്രാക്ടറുടെ ചെലവിൽ പുതിയ ഫ്‌ളൈ ഓവർ
കേരളത്തിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാത 66 മലപ്പുറത്ത് തകർന്ന സംഭവത്തിൽ കോൺട്രാക്ടറുടെ ചെലവിൽ 80 കോടി രൂപ മുടക്കി പുതിയ ഫ്‌ളൈ ഓവർ നിർമ്മിക്കാനും, സ്ഥലത്തു നിന്നും മാലിന്യം നീക്കം ചെയ്യാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദേശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ കണ്ടപ്പോഴാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. കോൺട്രക്ടറായ കെ എൻ ആർ കൺസ്ട്രക്ഷൻസിന് 12 കോടി രൂപ പിഴയടക്കാൻ നോട്ടീസ് നൽകി, പ്രോജക്ട് മാനേജരെ സസ്പെൻഡ് ചെയ്തു, ഡിസൈൻ കൺസൾട്ടൻ്റിന് 20 ലക്ഷം രൂപ പിഴ അടയ്ക്കാനുമുള്ള നടപടികൾ സ്വീകരിച്ചെന്നും മന്ത്രാലയം വിശദീകരിച്ചതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam