സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ അതുലിൻ്റെ മുന്നിലും പിന്നിലുമായി രണ്ട് കാറുകൾ, നടത്തിയത് വൻ ആസൂത്രണം; അലുവ അതുൽ കൊലക്കേസിൽ വാഹനങ്ങൾ കസ്റ്റഡിയിൽ

Published : Mar 15, 2026, 07:21 AM IST
aluva athul murder case

Synopsis

കൊലപാതകത്തിനായി നടന്നത് വൻ ആസൂത്രണമാണെന്നും പ്രതികൾ രണ്ട് കാറുകളുമായി അതുലിൻ്റെ നീക്കം നിരീക്ഷിച്ചെന്നും പൊലീസ് പറയുന്നു. ഇന്നലെ പട്ടാപ്പകല്‍ കരുനാഗപ്പള്ളിയില്‍ നടുറോഡില്‍വച്ചാണ് ക്രൂരകൊലപാതകം അരങ്ങേറിയത്.

കൊല്ലം: കരുനാ​ഗപ്പള്ളിയിൽ ​​പട്ടാപ്പകൽ ​ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റ കൃത്യത്തിന് ഉപയോഗിച്ച 2 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനായി നടന്നത് വൻ ആസൂത്രണമാണെന്നും പ്രതികൾ രണ്ട് കാറുകളുമായി അതുലിൻ്റെ നീക്കം നിരീക്ഷിച്ചെന്നും പൊലീസ് പറയുന്നു. ഇന്നലെ പട്ടാപ്പകല്‍ കരുനാഗപ്പള്ളിയില്‍ നടുറോഡില്‍വച്ചാണ് ക്രൂരകൊലപാതകം അരങ്ങേറിയത്.

പ്രതികൾ രണ്ട് കാറുകളിലായി അലുവ അതുലിൻ്റെ നീക്കം നിരീക്ഷിച്ചു. സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ അതുലിൻ്റെ വാഹനത്തിന് മുന്നിലും പിന്നിലുമായി രണ്ട് കാറുകൾ ഉണ്ടായിരുന്നു. ഇന്നോവ കാറിൽ പിൻതുടർന്നു. അതുൽ പോയ വാഹനം ഇന്നോവ കൊണ്ട് ഇടിച്ചിട്ടായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട 4 പേരെ ഇടുക്കി മുണ്ടക്കയത്തിന് അടുത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതോടെ കേസിലെ എട്ട് പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചു. കോട്ടയം പൊലീസ് പിടിച്ച പ്രതികളെ കൊല്ലം പൊലീസിന് കൈമാറുകയായിരുന്നു. അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർ വ്യക്തമാക്കി.

ജിം-സന്തോഷ് വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഒന്നാം പ്രതി അലുവ അതുലിനെ കാർ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റു. കടത്തൂർ - വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്. അലുവ അതുലും കൂട്ടുപത്രിയായ കുക്കു എന്ന മനുവും സഞ്ചരിച്ച കാറിനെ ഗുണ്ടാ സംഘം മറ്റൊരു കാറിൽ പിൻ തുടർന്നു. അതുലിൻ്റെ കാർ നിയന്ത്രണം വിട്ട് നിർമ്മാണം നടക്കുന്ന റോഡിൽ താഴ്ചയിലേക്ക് ഇടിച്ചിറങ്ങി. നാലംഗ സംഘം ആയുധങ്ങളുമായി ചാടിയിറങ്ങി അതുലിനെയും മനുവിനെയും ആക്രമിച്ചു.

ഓച്ചിറയിലെ വയനകം ഗുണ്ടാ സംഘത്തിലെ അംഗമാണ് അലുവ അതുൽ. അമ്മയുടെ മുന്നിലിട്ട് ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി അതുലും സംഘവും കടത്തൂർ സംഘത്തിൽപ്പെട്ട രണ്ട് പേരെ ആക്രമിച്ചിരുന്നു. ഇതിൻ്റെ വൈരാഗ്യമാണ് അലുവ അതുലിൻ്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ജയിലിന് പുറത്തിറങ്ങുന്ന അലുവ അതുലിന് വധഭീഷണി ഉണ്ടെന്ന് ഇൻ്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. മുന്നറിയിപ്പ് നിലനിൽക്കെയാണ് കരുനാഗപ്പളളി പൊലീസ് സ്റ്റേഷന് സമീപത്ത് തന്നെ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടപടികൾ പൂർത്തിയായി; കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും
തിരുവനന്തപുരം കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ച അഭിമാന പദ്ധതിക്ക് കുരുക്ക്; പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള പദ്ധതിക്ക് ഡിപിസി അംഗീകാരം നിഷേധിച്ചു