
കൊച്ചി: യോഗം നടക്കുന്ന യോഗം കണ്ടെയ്ൻമെന്‍റ് സോണിലാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയതിന് പിന്നാലെ വിശദീകരണവുമായി അമ്മ ഭാരവാഹികൾ. നിയന്ത്രണ മേഖലയാണെന്ന് അറിയാതെയാണ് യോഗം ചേർന്നതെന്നാണ് വിശദീകരണം. നിയന്ത്രണ മേഖലയാണെന്ന് വ്യക്തമായപ്പോൾ തന്നെ യോഗം അവസാനിപ്പിച്ചുവെന്നും ചർച്ചകൾ നടന്നില്ലെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.
എന്നാൽ അമ്മ ഭാരവാഹികൾക്കെതിരെയും ഹോട്ടൽ ഉടമകൾക്കെതിരെയും കേസ് എടുക്കണമെന്നാണ് കോൺഗ്രസ് നിലപാട്. ഇടവേള ബാബുവും ടിനി ടോമും എത്തി അനുനയിപ്പിച്ച ശേഷമാണ് സമരക്കാർ പിരിഞ്ഞ് പോയത്.
നിയന്ത്രണ മേഖലയിലുള്ള ഹോട്ടലിൽ യോഗം നടക്കുന്നതിനെതിരെ 46-ാം വാർഡ് കൗൺസിലർ പി എം നസീബയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഹോട്ടലിനുള്ളിൽ കയറി പ്രതിഷേധം നടത്തിയിരുന്നു. ഇതേ തുടർന്നാണ് അമ്മ നിർവ്വാഹക സമിതി യോഗം നിർത്തിവെച്ചത്.
താര സംഘടനാ ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡൻറുമാരായ മുകേഷ്, ഗണേഷ് കുമാർ, അംഗങ്ങളായ സിദ്ദിഖ്,ആസിഫ് അലി,രചന നാരായണൻകുട്ടി തുടങ്ങിയവരാണ് കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയത്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന പൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ ആവശ്യവും, പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയത് സംബന്ധിച്ചുള്ള വിവാദങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം ചേർന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam