
തൃശ്ശൂർ: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണ വിവാദവുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ- റെഡ് ക്രസന്റ് ധാരണാപത്രത്തിലെ ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചതിൽ പ്രതികരണവുമായി അനിൽ അക്കര എംഎൽഎ. ഫയലുകൾ വിളിച്ച് പരിശോധിക്കുക എന്നത് വിചിത്രമായ കാര്യമാണെന്ന് അനിൽ അക്കര പറഞ്ഞു. മുഖ്യമന്ത്രി ചെയർമാനായ ലൈഫ്മിഷൻ ഫയലുകൾ സ്വാഭാവികമായും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടാകണം. അദ്ദേഹമാണ് അതിൻറെ ചെയർമാൻ. ഫയലുകൾ വിളിച്ചു പരിശോധിക്കുന്നത് വിമർശനങ്ങളും വിവാദങ്ങളുമൊക്കെ എങ്ങനെ തടയാം എന്ന നോക്കുന്നതിനു വേണ്ടിയാണെന്നും അനിൽ അക്കര പ്രതികരിച്ചു.
നിയമവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട ഫയലുകളാണ് മുഖ്യമന്ത്രി വിളിപ്പിച്ചത്. വിഷയത്തിൽ സർക്കാർ ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയവും ഉയരുന്നുണ്ട്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലും വീഴ്ചകളുണ്ടായിട്ടുണ്ട് എന്നതിനുള്ള തെളിവുകൾ മാധ്യമവാർത്തകളിലൂടെ പുറത്തുവന്നിരുന്നു.
അതിവേഗമാണ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ നീങ്ങിയത്. എംഒയു ഒപ്പുവച്ച ദിവസം തന്നെ ബാക്കിയെല്ലാ അനുമതികളും ഉറപ്പാക്കി. കൈക്കൂലി നൽകിയെന്ന വിവരം പുറത്തുവന്നു. യാതൊരുവിധ അന്വേഷണത്തിനും സർക്കാർ തയ്യാറായതുമില്ല. വരട്ടെ നോക്കാം എന്ന രീതിയിൽ മുഖ്യമന്ത്രി പറഞ്ഞൊഴിയുകയായിരുന്നു ഇതുവരെ. ഈ സാഹചര്യത്തിലാണ് ഫയലുകൾ വിളിപ്പിച്ചത് അന്വേഷണത്തിലേക്ക് നീങ്ങുന്നതിനുള്ള സൂചനയാണോ എന്ന സംശയം ഉയരുന്നത്. വിവാദങ്ങളോ ആരോപണങ്ങളോ ഉയർന്നാൽ ആ വിഷയത്തിലുള്ള ഫയലുകൾ വിളിപ്പിക്കുന്നത് ഒരു സാങ്കേതിക നടപടി മാത്രമാണ്. മുഖ്യമന്ത്രി നേരത്തെ കണ്ടിട്ടുള്ള ഫയലുകളാണെങ്കിലും അല്ലെങ്കിലും കാര്യങ്ങൾ ഉറപ്പിക്കുന്നതിനും അന്തിമതീരുമാനം എടുക്കുന്നതിനുമാണ് ഇങ്ങനെയൊരു നടപടിക്രമം സ്വീകരിക്കുന്നത്.
Read Also: ലൈഫ് മിഷൻ പദ്ധതിക്കായി ശിവശങ്കര്‍ സഹായിച്ചെന്ന് യൂണിടാക് ഉടമയുടെ മൊഴി, കൂടുതൽ വിവരങ്ങള്‍ പുറത്ത്...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam