കഴിഞ്ഞ ദിവസം തണ്ണിതോടിൽ ഗൃഹനാഥൻ തലനാരിഴക്കാണ് കരടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
പത്തനംതിട്ട: വന്യമൃഗ ശല്യത്തിൽ വലഞ്ഞ് പത്തനംതിട്ടയിലെ മലയോര മേഖലകൾ. വനത്തിൽ വെള്ളവും തീറ്റയും കിട്ടാതെ വന്നതോടെയാണ് വന്യമൃഗങ്ങൾ കൂടുതലായി നാട്ടിലിറങ്ങാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം തണ്ണിതോടിൽ ഗൃഹനാഥൻ തലനാരിഴക്കാണ് കരടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. തണ്ണിത്തോട് തലമാനം വാഴവിള രാജൻകുട്ടി ഇപ്പോഴും ആ ഞെട്ടലിലാണ്. കരടിയുടെ ആക്രമണത്തിൽ നിന്നും ജീവൻ തിരിച്ച് കിട്ടിയത് തലനാരിഴക്കാണ്.
മുൻപ് ആനയും കാട്ടുപന്നിയുമായിരുന്നു പ്രധാന ശല്യമെങ്കിൽ ഇപ്പോൾ കടുവയും കരടിയുമെല്ലാം നാട്ടിലിറങ്ങുന്നു. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ സോളാർ ഫെൻസിങ്ങ് കാര്യമായി ഇല്ലെന്നും നാട്ടുകാർ പറയുന്നു. എന്നാൽ വേനൽ ആയതോടെയാണ് മൃഗങ്ങൾ കൂടുതൽ ഇറങ്ങാൻ തുടങ്ങിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം കൃത്യമായി ലഭിക്കുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.