
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ. നിതിൻ രാജിന്റെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉയർത്തയത്. ഹോസ്റ്റൽ വാർഡനായ കമലിനും, ലത എന്ന അധ്യാപികയ്ക്കും മകന്‍റെ മരണത്തിൽ പങ്കുണ്ചെന്ന് രാജൻ ആരോപിച്ചു. മകൻ എത്തി ഒരു മാസം മുതൽ റാഗിംഗ് തുടങ്ങിയിരുന്നു. അവന്‍റെ പല വസ്ത്രങ്ങളും ഇടാൻ പോലും സമ്മതിച്ചില്ല. ടി ഷർട്ട് ഇട്ടത് പോലും ഊരിപ്പിച്ചു. പല തവണ പരാതി ഉന്നയിച്ചിട്ടും എല്ലാ പരാതികളും പ്രിൻസിപ്പൽ പൂഴ്ത്തി വെച്ചെന്നും പിതാവ് ആരോപിച്ചു. തിരുവനന്തപുരം ഉഴമലക്കൽ സ്വദേശിയായ ആർ എൽ നിതിൻ രാജ് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ജീവനൊടുക്കിയത്.
മകനെ കുളിക്കാൻ പോലും സമ്മതിച്ചില്ലെന്നാണ് പിതാവ് ആരോപിക്കുന്നത്. തുണി അലക്കാൻ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നു. എച്ച്ഒഡി മൃഗീയമായി നിതിനെ അധിക്ഷേപിച്ചു. സ്വയം കണ്ണാടിയിൽ നോക്കാൻ ആണ് അയാൾ മോനോട് പറഞ്ഞത്. എല്ലാവരുടെയും മുന്നിൽ വെച്ച് പുഴുത്ത പട്ടി എന്ന് വരെ വിളിച്ചു. മുൻപ് താൻ ഒരു കൊല ചെയ്തിട്ട് ഉണ്ട് വീണ്ടും അത് ചെയ്യിപ്പിക്കരുത് എന്ന് എച്ച്ഒഡി ഭീഷണിപ്പെടുത്തിയെന്നും രാജൻ വെളിപ്പെടുത്തി. തന്റെ മകന് എന്തായിരുന്നു ഒരു കുറവ് എന്നറിയില്ല. എന്തിനാണ് മകനെ ഇരുട്ട് റൂമിൽ അടച്ചത്. അന്നു തുടങ്ങിയത് ആണ് ക്രൂരത. രണ്ട് പേർ മാത്രമല്ല മകനെ ഉപദ്രവിച്ചതെന്നും പാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നിതിൻ രാജിന്റെ മരണത്തിൽ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ സ്റ്റാഫ് റൂം തന്നെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കയ്യും കാലും വെട്ടും എന്നും പറയുന്നതാണ് ശബ്ദ സന്ദേശം. സ്വന്തം അധ്യാപകരിൽ നിന്ന് നേരിട്ട ദുരനുഭവം നിതിൻ സുഹൃത്തിനോട് പറഞ്ഞത് രണ്ടു ദിവസം മുൻപാണ്. കണ്ണൂർ ഡെന്റൽ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിരന്തരം വേട്ടയാടിയെന്നും മാർക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയും പരാമർശങ്ങൾ നടത്തിയെന്നും നിതിൻ വെളിപ്പെടുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam