Anupama Missing baby case| ദത്ത് വിവാദം: അനുപമയുടെ കുഞ്ഞിന്റെ നടപടികൾ നിയമപ്രകാരമെന്ന് ശിശുക്ഷേമ സമിതി

By Web TeamFirst Published Nov 2, 2021, 8:57 AM IST
Highlights

വിവാദത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. അനുപമയുടെ അച്ഛനും അമ്മയും അടക്കം ആറ് പ്രതികളാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് (adoption) നൽകിയെന്ന ആരോപണത്തിൽ, ശിശുക്ഷേമ സമിതി പോലീസിന് റിപ്പോർട്ട് നൽകി. ദത്ത് നടപടികൾ പൂർണമായും നിയമപരമായാണ് നടന്നത്. കുഞ്ഞിനെ ആർക്ക് നൽകിയെന്നോ, എപ്പോൾ നൽകിയെന്നോ അറിയിക്കാനാകില്ലെന്നും സമിതി പ്രതികരിച്ചു. ദത്തെടുക്കൽ നിയമപ്രകാരം ഈ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് അവർ വ്യക്തമാക്കി. 

ദത്ത് വിവാദം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി, ജാമ്യം എതിർത്ത് പൊലീസ്

വിവാദത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. അനുപമയുടെ അച്ഛനും അമ്മയും അടക്കം ആറ് പ്രതികളാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡയറി ഉൾപ്പെടെ കോടതി വിളിച്ചു വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ശിശുക്ഷേമ സമിതിയിൽ കുട്ടി എങ്ങനെ എത്തിയെന്നതിൽ വ്യക്തത വേണമെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധന വരെ നടത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോ‍ർട്ട് നൽകാനാണ് ഇന്നലെ കുടുംബ കോടതി സിഡബ്ല്യൂസിക്ക് നിർദ്ദേശം നൽകിയത്. പരാതിയിൽ സമയോചിതമായി സർക്കാർ ഇടപ്പെട്ടുവെന്ന് കോടതി പ്രശംസിച്ചു.

എന്നാൽ ശിശുക്ഷേമ സമിതിയെ രൂക്ഷമായി കോടതി വിമർശിച്ചു. ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസൻസിന്‍റെ കാലാവധി കഴി‍ഞ്ഞതാണെന്ന് കോടതി വിമർശിച്ചു. സമിതി ഹാജരാക്കിയ ലൈസൻസിന്‍റെ കാലാവധി ജൂണ്‍ 30ന് അവസാനിച്ചതാണ്. ലൈസൻസ് പുതുക്കൽ നടപടികള്‍ നടന്നുവരികയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലൈസൻസ് പുതുക്കാനുള്ള നടപടിയുൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നൽകണമെന്ന് ശിശുക്ഷേമ സമിതിക്കും നിർദ്ദേശം നൽകി.

ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും. അതിനിടെ, കുഞ്ഞിനെ വിട്ടുകിട്ടാൻ അനുപമ ഹൈക്കോടതില്‍ ഹേബിയസ് കോർപ്പസ് ഹർജി നൽകി. താൻ അറിയാതെയാണ് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നൽകിയെന്നും കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക്  നിർദ്ദേശം നൽകണമെന്നാണ് അനുപമയുടെ ഹർജിയിലെ ആവശ്യം. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത എന്നിവരടക്കം ആറ് പേരെ എതിർ കക്ഷിയാക്കിയാണ് ഹർജി.

click me!