
ഇടുക്കിയിൽ വീണ്ടും അരി കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയിൽ ഒരു വീട് തകർത്തു. പ്രദേശവാസിയായ ലീലയുടെ വീടിന്റെ അടുക്കളയും മുൻ വശവും ഇടിച്ചു തകർത്തു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ആക്രമണം നടന്നത്. സംഭവ സമയത്ത് ലീലയും മകളും കുഞ്ഞും വീട്ടിലുണ്ടായിരുന്നു. മൂവരും ഓടി രക്ഷപ്പെട്ടു. ആനയെ പിടികൂടാനുള്ള നീക്കങ്ങൾക്ക് അസമിൽ നിന്ന് ജിപിഎസ് കോളർ കിട്ടാൻ വൈകുന്നത് തിരിച്ചടിയാവുകയാണ്. ഇതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായത്.
അതേസമയം ആനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ഇന്ന് മുതലമട പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുകയാണ്. സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ഹർത്താൽ. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. കടകൾ അടച്ചിടും. വാഹനങ്ങൾക്ക് നിയന്ത്രണമില്ല. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്തും ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അരിക്കൊമ്പനെ വാഴച്ചാൽ വഴി പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കം ചെറുക്കുന്നതിനായി അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്. പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ആതിര ദേവരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. തുടർന്ന് വൈകിട്ട് അരൂർമുഴി സെൻററിൽ സർവ്വകക്ഷി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.