അർജുൻ ആയങ്കിയെ സഹായിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കാർത്തിക്

Published : Aug 09, 2026, 05:11 PM IST
Arjun Ayanki

Synopsis

പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിടികൂടിയതിന്‍റെ വിവരങ്ങൾ പങ്കുവച്ച് കണ്ണൂർ റേഞ്ച് ഡിഐജി. സിസ്റ്റത്തെ വെല്ലുവിളിച്ച പ്രതിയെ എല്ലാ പൊലീസുകാരും ഒറ്റക്കെട്ടായാണ് പിടികൂടിയതെന്നാണ് കാർത്തിക് വ്യക്തമാക്കിയത്

കണ്ണൂർ: പൊലീസിനെതിരെ ഭീഷണി മുഴക്കിയതടക്കമുള്ള കേസുകളിൽ അർജുൻ ആയങ്കിയെ പിടികൂടയതിന്‍റെ വിശദാംശങ്ങൾ വിവരിച്ച് കണ്ണൂർ റേഞ്ച് ഡി ഐ ജി കെ കാർത്തിക്ക് രംഗത്ത്. സിസ്റ്റത്തെ വെല്ലുവിളിച്ച പ്രതിയെ പിടികൂടാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും വ്യക്തമായ നിർദ്ദേശം ലഭിച്ചുരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സിസ്റ്റത്തെ തന്നെ വെല്ലുവിളിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അതുകൊണ്ട് തന്നെ എല്ലാ പൊലീസുകാരും ഒറ്റക്കെട്ടായാണ് അർജുൻ ആയങ്കിയെ പിടികൂടിയതെന്നും ഡി ഐ ജി വിവരിച്ചു. ഒളിവിലിരിക്കാൻ അർജുനെ സഹായിച്ചവരെക്കുറിച്ചും ഒത്താശ ചെയ്തവരെക്കുറിച്ചും വിശദമായി അന്വേഷിച്ചു വരികയാണെന്നും, ഇവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കാർത്തിക്ക് കൂട്ടിച്ചേർത്തു.

പ്രധാന കൂട്ടാളി ഒളിവിൽ

അതേസമയം അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ പ്രണവിനെ കണ്ടെത്താനായി തിരച്ചിൽ ശക്തം. അർജുൻ ആയങ്കി ഒളിവിലിരിക്കെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വിവാദ പോസ്റ്റുകൾ ഇട്ടത് പ്രണവാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഇക്കാര്യം അർജുൻ ആയങ്കി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയതായും സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് അഴീക്കോട് സ്വദേശിയായ പ്രണവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി വരെ തളിപ്പറമ്പിൽ അർജുൻ ആയങ്കിക്കൊപ്പം പ്രണവ് ഉണ്ടായിരുന്നുവെന്നും, അതിനുശേഷമാണ് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രണവ് ഒളിവിൽ പോയതെന്നാണ് വ്യക്തമാകുന്നത്. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ പ്രണവ് തനിക്കൊപ്പമുണ്ടായിരുന്നതായി അർജുൻ ആയങ്കി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നിലവിൽ അർജുന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ഫോണിൽ നിന്നാണോ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതെന്ന് പരിശോധിക്കാൻ ഫോൺ വിശദമായ പരിശോധനയ്ക്ക് അയച്ചു.

തലശ്ശേരി സ്‌പെഷ്യൽ ജയിലിൽ

അതേസമയം അർജുൻ ആയങ്കിയെ കൂത്തുപമ്പ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കണ്ണൂർ സൈബർ പൊലീസ് എടുത്ത കേസിലാണ് റിമാൻഡ് ചെയ്തത്. ഇയാളെ തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും. അർജുൻ അയങ്കി ഇതുവരെയും ജാമ്യാപേക്ഷ നൽകിയില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തളിപ്പറമ്പിൽ അർജുൻ ആയങ്കി ഉണ്ടെന്ന് അറിഞ്ഞ് ഇന്നലെ ഉച്ചമുതൽ പൊലീസ് നടത്തിയ നീക്കങ്ങൾക്കൊടുവിൽ പുലർച്ചെ രണ്ടെ മുക്കാലോയെടാണ് ആയങ്കി പിടിയിലാകുന്നത്. കൊടും ക്രിമിനലായ അർജുൻ ആയങ്കിയെ ഒടുവിൽ പിടികൂടിയതും ആഭ്യന്തരമന്ത്രിക്കും വകുപ്പിനും ആശ്വാസവും നേട്ടവുമായി. മന്ത്രിയെ വെല്ലുവിളിച്ച ആയങ്കിയുടെ ഒളിച്ചുകളി വകുപ്പിനാകെ നാണക്കേടായിരുന്നു. ഇത് ഗുണ്ടകളുടെ നാടല്ല, കേരളമാണെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്. ആയങ്കിയുടെ അറസ്റ്റിനൊപ്പം ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷൻ ഗ്രിപ്പ് ശക്തമാക്കാനാണ് പൊലീസ് തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസ്സാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കും, ജാമ്യം കുറ്റവാളികൾക്ക് പ്രചോദനമാകുമെന്ന് റിമാൻഡ് റിപ്പോർട്ട്
അർജുൻ ആയങ്കിയുടെ കൂട്ടാളി പ്രണവ് ഒളിവിൽ, തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്