
കണ്ണൂർ: പൊലീസിനെതിരെ ഭീഷണി മുഴക്കിയതടക്കമുള്ള കേസുകളിൽ പിടിയിലായ അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ പ്രണവിനെ കണ്ടെത്താനായി തിരച്ചിൽ ശക്തം. അർജുൻ ആയങ്കി ഒളിവിലിരിക്കെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വിവാദ പോസ്റ്റുകൾ ഇട്ടത് പ്രണവാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഇക്കാര്യം അർജുൻ ആയങ്കി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയതായും സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് അഴീക്കോട് സ്വദേശിയായ പ്രണവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി വരെ തളിപ്പറമ്പിൽ അർജുൻ ആയങ്കിക്കൊപ്പം പ്രണവ് ഉണ്ടായിരുന്നുവെന്നും, അതിനുശേഷമാണ് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രണവ് ഒളിവിൽ പോയതെന്നാണ് വ്യക്തമാകുന്നത്.
എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ പ്രണവ് തനിക്കൊപ്പമുണ്ടായിരുന്നതായി അർജുൻ ആയങ്കി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നിലവിൽ അർജുന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ഫോണിൽ നിന്നാണോ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതെന്ന് പരിശോധിക്കാൻ ഫോൺ വിശദമായ പരിശോധനയ്ക്ക് അയച്ചു.
അതേസമയം അർജുൻ ആയങ്കിയെ കൂത്തുപമ്പ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കണ്ണൂർ സൈബർ പൊലീസ് എടുത്ത കേസിലാണ് റിമാൻഡ് ചെയ്തത്. ഇയാളെ തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും. അർജുൻ അയങ്കി ഇതുവരെയും ജാമ്യാപേക്ഷ നൽകിയില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തളിപ്പറമ്പിൽ അർജുൻ ആയങ്കി ഉണ്ടെന്ന് അറിഞ്ഞ് ഇന്നലെ ഉച്ചമുതൽ പൊലീസ് നടത്തിയ നീക്കങ്ങൾക്കൊടുവിൽ പുലർച്ചെ രണ്ടെ മുക്കാലോയെടാണ് ആയങ്കി പിടിയിലാകുന്നത്. കൊടും ക്രിമിനലായ അർജുൻ ആയങ്കിയെ ഒടുവിൽ പിടികൂടിയതും ആഭ്യന്തരമന്ത്രിക്കും വകുപ്പിനും ആശ്വാസവും നേട്ടവുമായി. മന്ത്രിയെ വെല്ലുവിളിച്ച ആയങ്കിയുടെ ഒളിച്ചുകളി വകുപ്പിനാകെ നാണക്കേടായിരുന്നു. ഇത് ഗുണ്ടകളുടെ നാടല്ല, കേരളമാണെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്. ആയങ്കിയുടെ അറസ്റ്റിനൊപ്പം ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷൻ ഗ്രിപ്പ് ശക്തമാക്കാനാണ് പൊലീസ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam