
മലപ്പുറം: പൊലീസ് തിരയുന്നതിനിടെ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി. എടപ്പാളിലെ ഒരു സ്വകാര്യ ആയുർവേദ ആശുപത്രിയിലാണെത്തിയത്. അർജുൻ ആയങ്കി എടപ്പാളിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അർജുൻ ആയങ്കിയ്ക്കൊപ്പം എടപ്പാൾ വട്ടംകുളം സ്വദേശികളായ നാലുപേരാണ് ദൃശ്യങ്ങളിലുള്ളത്. ഇവരെയെല്ലാം ശനിയാഴ്ച പുലർച്ചെ പൊലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. അർജുൻ ആയങ്കിയുമായി ബന്ധമുള്ള ആകെ അഞ്ചുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
എടപ്പാൾ വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്കർ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത് വിട്ടയച്ചെന്നാണ് വിവരം. ഇവരെല്ലാം സാമൂഹികമാധ്യമങ്ങൾ വഴി അർജുൻ ആയങ്കിയുമായി ബന്ധമുള്ളവരാണ്. ഇവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും റീലുകളും നേരത്തേ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് മുൻപും അർജുൻ ആയങ്കി ഇവർക്കൊപ്പം എടപ്പാളിലെത്തിയിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞദിവസങ്ങളിൽ കുറ്റിപ്പുറം, എടപ്പാൾ, ചങ്ങരംകുളം ഭാഗങ്ങളിലൂടെ അർജുൻ ആയങ്കി യാത്രചെയ്തിരുന്നതായാണ് വിവരം. ഈ മേഖലകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam