മനുവിനെതിരായ ആരോപണത്തെ ഡിവൈഎഫ്ഐ ഏറ്റെടുക്കേണ്ട; ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ലെന്നും അർജുൻ ആയങ്കി

Published : Apr 26, 2022, 11:49 AM ISTUpdated : Apr 26, 2022, 11:51 AM IST
 മനുവിനെതിരായ ആരോപണത്തെ ഡിവൈഎഫ്ഐ ഏറ്റെടുക്കേണ്ട;  ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ലെന്നും അർജുൻ ആയങ്കി

Synopsis

തന്നെ ആജീവനാന്തം കുറ്റവാളിയെന്ന് ചാപ്പയടിക്കുന്നത് ശരിയാണോ? ഒരാളെ ആ ക്രൈമിൽ തന്നെ തളച്ചിടുന്ന പ്രവണത ശരിയാണോ? ജയിലിലേക്ക് പോയതോടെ പാർട്ടി ബന്ധം ഉപേക്ഷിച്ചയാളാണ് താൻ. ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ല എന്നും അർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിച്ചു.   

കണ്ണൂർ: ഡിവൈഎഫ്ഐ നേതാവ് മനു തോമസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അർജുൻ ആയങ്കി. മനു തോമസിനെതിരെയുള്ള ആരോപണത്തെ ഡിവൈഎഫ്ഐ ഏറ്റെടുക്കേണ്ട. അത് സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ല എന്നും അർജുൻ ആയങ്കി പ്രതികരിച്ചു. 

തന്നെ ആജീവനാന്തം കുറ്റവാളിയെന്ന് ചാപ്പയടിക്കുന്നത് ശരിയാണോ? ഒരാളെ ആ ക്രൈമിൽ തന്നെ തളച്ചിടുന്ന പ്രവണത ശരിയാണോ? ജയിലിലേക്ക് പോയതോടെ പാർട്ടി ബന്ധം ഉപേക്ഷിച്ചയാളാണ് താൻ. ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ല എന്നും അർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...

ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം.
ഒരു വ്യക്തിക്ക് നേരെയുള്ള ആരോപണത്തെ
സംഘടന ഏറ്റെടുത്ത് അത് സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ല.
മനഃപൂർവ്വം എന്നെ ഇതിലേക്ക് വലിച്ചിഴച്ചതും.
ഒരാളെ ആജീവനാന്തം കുറ്റവാളിയെന്ന് പറഞ്ഞു ചാപ്പയടിക്കുന്നത്, ആക്ഷേപിക്കുന്നത് ശരിയാണോ.?
അയാൾക്ക് ജീവിതസാഹചര്യം മാറ്റിയെടുക്കാനുള്ള സാമൂഹിക സാധ്യതകളെ തച്ചുടച്ച് അയാളെ ആ ക്രൈമിൽ തന്നെ തളച്ചിടുന്ന പ്രവണത ശരിയാണോ.? 
ഒരു കേസിൽപെട്ട് ജയിലിലേക്ക് പോവുന്നതിന് മുൻപേ ഈ പാർട്ടിയോ സംഘടനയോ ആയിട്ട് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞുവെച്ചിട്ട് പോയ ആളാണ് ഞാൻ, അതിന് ശേഷം ദാ ഈ സമയം വരെ രാഷ്ട്രീയ പോസ്റ്റുകൾ ഇവിടെയുണ്ടായിട്ടില്ല.
മൂന്ന് രൂപയുടെ മെമ്പർഷിപ്പ് പോലുമില്ല. 
ഇത് അനാവശ്യ വിവാദമാണ്, 
ഊതിവീർപ്പിച്ചത് ചില തല്പരകക്ഷികളാണ്.
ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ല.
ആരോപണം ഉന്നയിച്ചയാൾ ഞാനല്ല എങ്കിലും
ആരോപണം നേരിട്ട് ഇരവാദം പറയുന്ന,
ആദർശധീരനെന്ന് വാഴ്ത്തിപ്പാടുന്നവർക്ക് അതെല്ലാം തിരുത്തിപ്പറയാനുള്ള കാലം വരുമെന്ന് മാത്രം അടിവരയിട്ട് ആത്മവിശ്വാസത്തോടെ പറയുന്നു. ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം.

സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത്, അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും അടക്കമുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന്  മനു തോമസ് പറഞ്ഞിരുന്നു. പി ജയരാജനെ മാത്രം പുകഴ്ത്താനും മറ്റുള്ള നേതാക്കളെ ഇകഴ്ത്താനും ഇവർക്ക് സാധിക്കുന്നത് പാർട്ടി ബോധ്യം ഇല്ലാത്തതിനാലാണെന്നും ഡിവൈഎഫ്ഐയുടെ മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ മനു കുറ്റപ്പെടുത്തി. ഇരുവരേയും പി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞതാണെന്നും ആഎസ്എസ് ക്രിമിൽ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരുമെന്നും മനു തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡിവൈഎഫ്ഐയെ വെറുതെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നാണ് അർജുൻ ആയങ്കിക്ക് മനു തോമസിന്റെ മറുപടി. ഒരാളെ കൊല്ലാനും പാർട്ടി ഇവരെ പറഞ്ഞുവിട്ടില്ല എന്നും സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ മനു തോമസ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാനായാണ് പി ജയരാജനെ പുകഴ്ത്തുന്നത്. പി ജയരാജൻ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീർക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും മനു ആരോപിച്ചു. 

Read Also: 'വിരട്ടൽ വേണ്ട, സംഘടനയെ മറയാക്കി സ്വർണ്ണക്കടത്തും ഇനി നടക്കില്ല', ഡിവൈഎഫ്ഐയുടെ മറുപടി

കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അ‍ർജ്ജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാൽ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അർജുന്റെ മുന്നറിയിപ്പ്. 'വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകും.

അധോലോകത്തിൽ അതിഥികളായ അഭിനവ വിപ്ലവകാരികൾ ആരെന്ന് ചൂണ്ടിക്കാണിക്കാൻ നിൽക്കുന്നില്ല. അനാവശ്യമായി ഉപദ്രവിക്കാൻ നിന്നാൽ അതാർക്കും ഗുണം ചെയ്യില്ല' എന്നും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിൽ ഉൾപെട്ട് ജാമ്യത്തിൽ കഴിയുന്ന അർജുൻ ആയങ്കി മുന്നറിയിപ്പ് നൽകുന്നു. അർജ്ജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം