
ദില്ലി: പാർലമെന്റ് തെരഞ്ഞെടുപ്പിന് എട്ടുമാസം മാത്രം ബാക്കി നിൽക്കെ നിർണ്ണായക നീക്കവുമായി യൂത്ത് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മാധ്യമ വിഭാഗത്തിന്റെ ചുമതല യുവനേതാക്കൾക്ക് നൽകിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്. നാല് സംസ്ഥാനങ്ങളിലെ മാധ്യമ ഏകോപന സഹ ചുമതല അർജുൻ രാധാകൃഷ്ണന് നൽകിയതായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. കോൺഗ്രസ് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകനാണ് അർജുൻ രാധാകൃഷ്ണൻ. നേരത്തെ അർജുന് ദേശീയ ഭാരവാഹിത്വം നൽകിയതിനെതിരെ യൂത്ത് കോണ്‍ഗ്രസിൽ വിമർശനങ്ങളുയർന്നിരുന്നു. ഇതിനിടെയാണ് വീണ്ടും ചുമതല നൽകിയിരിക്കുന്നത്.
ദില്ലി, രാജസ്ഥാൻ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ചുമതലകളാണ് അർജുന് നൽകിയിരിക്കുന്നത്. അർജുനെ കൂടാതെ 7 യുവനേതാക്കൾക്ക് കൂടി ചുമതലകൾ വീതിച്ച് നൽകിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാന്റെ ചുമതല അർജുൻ രാധാകൃഷ്ണനാണ് നൽകിയിരിക്കുന്നത്.
അർജുൻ രാധാകൃഷ്ണന് വീണ്ടും യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിത്വം നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രംഗത്തെത്തിയിരുന്നു. സാധാരണ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന്റെ നെഞ്ചത്ത് ചവിട്ടിയുള്ള ഇത്തരത്തിലുള്ള തീരുമാനം അനുവദിക്കാൻ പാടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം പി പ്രവീൺ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അന്നത്തെ വിമര്‍ശനം.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ശക്തിപ്പെടുകയാണ്. ഇതിന്റെ ഭാഗമായി സംയുക്ത പ്രതിപക്ഷ യോഗം ബെംഗളുരുവിൽ തുടങ്ങി. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിച്ചേർന്നത്. പ്രതിപക്ഷ നേതൃയോഗത്തിന് മുന്നോടിയായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുക്കിയ അത്താഴ വിരുന്നിൽ നേതാക്കൾ പങ്കെടുത്തു. പ്രതിപക്ഷ ഐക്യയോഗത്തിന്‍റെ ആദ്യദിനം തീർത്തും അനൗപചാരികമായിരുന്നു. ഉച്ചയോടെ തന്നെ അഞ്ച് മുഖ്യമന്ത്രിമാരടക്കം പ്രധാന നേതാക്കളെല്ലാമെത്തി. എൻസിപിയുടെ നിർണായക നീക്കങ്ങൾ തുടരുന്നതിനാൽ ശരദ് പവാർ നാളെയേ എത്തൂവെന്ന് രാവിലെത്തന്നെ അറിയിച്ചിരുന്നു. ബിജെപിയെ വീഴ്ത്തി കോൺഗ്രസ് മികച്ച ജയം നേടിയ കർണാടകയുടെ മണ്ണിൽ പുതിയ തുടക്കമെന്ന ആത്മവിശ്വാസമാണ് യോഗത്തിനെത്തിയ പ്രതിപക്ഷ നേതാക്കളിൽ പലരും പ്രകടിപ്പിച്ചത്.
പ്രധാനമായും മൂന്ന് അജണ്ടകളാണ് നാളത്തെ പ്രതിപക്ഷ യോഗത്തിനുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടിയും നയങ്ങളുമാണ് ആദ്യ അജണ്ട. പ്രതിപക്ഷ ഐക്യനിരയ്ക്ക് ഒരു പേര് നൽകണോ വേണ്ടയോ എന്നതാണ് രണ്ടാം അജണ്ട. അതിന് ചെയർപേഴ്സണോ കൺവീനറോ വേണോ എന്നും ചർച്ചയിലുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജന ഫോർമുല, ഇതോടൊപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ, ഏക സിവിൽ കോഡ്, മണിപ്പൂർ വിഷയം അടക്കം ജനങ്ങൾക്കിടയിൽ ഉയർത്തേണ്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. ദില്ലി ഓർഡിനൻസിനെതിരെ നിലപാടെടുത്തതോടെ യോഗത്തിനെത്തുന്ന ആം ആദ്മി പാർട്ടിയുടെ നിലപാട് നിർണായകമാകും. പ്രതിപക്ഷ യോഗം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇഡി റെയ്‍ഡുകൾ നടത്തിയത് ശക്തമായി ദേശീയ തലത്തിൽ ഉന്നയിക്കാൻ ധാരണയുണ്ടാകും. പല പ്രാദേശിക പാർട്ടികൾ ഒന്നിച്ച് നിൽക്കുമ്പോൾ പല വിഷയങ്ങളിലും അഭിപ്രായഭിന്നതകളുണ്ടാകാം. അത് ഒറ്റ യോഗത്തിൽ പരിഹരിക്കാനാകില്ലെന്നും, വിശദമായ ചർച്ചകൾക്ക് ശേഷം ഒരു സമവായമുണ്ടാക്കുമെന്നും കോൺഗ്രസടക്കം പറയുന്നു. രാജ്യത്ത് ഇഡി രാജാണെന്നും, പ്രതിപക്ഷ ഐക്യം കണ്ട് ഭയന്നാണ് ബിജെപി നാളെ എൻഡിഎ യോഗം വിളിച്ചിരിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.