അർജുൻ രാധാകൃഷ്ണൻ്റെ നിയമനം; യൂത്ത് കോണ്‍ഗ്രസിലും ഭിന്നത, ചർച്ചകൾ നടത്തി തുടർ നടപടി എടുക്കുമെന്ന് നേതൃത്വം
നടപടി മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി. ചർച്ചകൾ നടത്തി തുടർ തീരുമാനമെടുക്കും.
തിരുവനന്തപുരം: അര്‍ജുന്‍റെ നിയമനത്തില്‍ ഷാഫി പറമ്പിലിനെതിരെ ഗ്രൂപ്പുകള്‍. നിയമനം സംസ്ഥാന അധ്യക്ഷന്‍ അറിഞ്ഞാണോ എന്ന് വ്യക്തമാക്കണം. നേതാക്കളുടെ മക്കളുടെ നിയമനത്തിനെതിരെ പരാതി നല്‍കും. അതേസമയം, നടപടി മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി. ചർച്ചകൾ നടത്തി തുടർ തീരുമാനമെടുക്കും. യംഗ് ഇന്ത്യ കേ ബോൽ എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിലൂടെയാണ് അർജുൻ്റെ യോഗ്യത നിശ്ചയിച്ചതെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും നേതൃത്വം വ്യക്തമാക്കി.
സംസ്ഥാന യൂത്ത് കോൺഗ്രസിന്‍റെ വികാരം ദേശീയ നേതൃത്വം ഉൾക്കൊണ്ടുവെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. വക്താക്കളെ പ്രഖ്യാപിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത് താൻ തന്നെയാണെന്നും ഷാഫി പറമ്പിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ഗ്രൂപ്പ് പ്രശ്നങ്ങളുമായി ഈ ലിസ്റ്റിന് ബന്ധമില്ല. ഏതെങ്കിലും നേതാവ് പേര് എഴുതിക്കൊടുത്തു വന്നതല്ല ലിസ്റ്റ്.
നേതാക്കളുടെ മക്കൾ സംഘടനാപരമായ പ്രവർത്തനങ്ങളിലൂടെ നേതൃത്വത്തിൽ വരുന്നതിൽ തെറ്റില്ല. എന്നാല്‍, വളഞ്ഞ വഴിയിലൂടെ നേതൃത്വത്തിലേക്ക് വരുന്നതിൽ യോജിപ്പുമില്ലെന്ന് ഷാഫി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona