
കാലടി: ഇടുക്കി മാങ്കുളത്ത് മുങ്ങി മരിച്ച കാലടി മഞ്ഞപ്ര ജ്യോതിസ് ഹയർസെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥികളായ അർജുന്‍റെയും, ജോയലിന്‍റെയും, റിച്ചാർഡിന്‍റെയും മൃതദേഹം ഇന്ന് രാവിലെ എട്ട് മണിക്ക് സ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. പുലർച്ചയോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ അങ്കമാലിയിൽ എത്തിച്ചത്. അർജുന്‍റെ സംസ്കാരം രണ്ട് മണിക്ക് കാലടി എൻഎസ്എസ് ശ്മശാനത്തിലും ജോയലിന്‍റെ മൃതദേഹം മൂന്ന് മണിക്ക് അയ്യമ്പുഴ സെന്‍റ് മേരീസ് പള്ളിയിലും, റിച്ചാർഡിന്‍റെ മൃതദേഹം മഞ്ഞപ്ര സെന്‍റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിലും സംസ്കരിക്കും
കാലടി ജ്യോതിസ് സെന്‍ട്രൽ സ്കൂളിൽ നിന്നും സന്തോഷത്തോടെ വിനോദയാത്രക്കായി തിരിച്ച 33 അംഗ സംഘമാണ് മൂന്ന് സഹപാഠികളെ നഷ്ടപ്പെട്ട വേദനയുമായി ഇന്നലെ രാത്രി മടങ്ങിയെത്തിയത്. അച്ഛൻ മരിച്ച് 30ആം ദിവസമാണ് ഒൻപതാം ക്ലാസുകാരൻ അർജുനും ഈ ലോകത്ത് നിന്നും വിടവാങ്ങിയത്. ജോലിസ്ഥലത്തുണ്ടായ അപകടത്തെ തുടർന്നd ഇക്കഴിഞ്ഞ ജനുവരി 29നാണ് അർജുന്റെ പിതാവ് ഷിബു (42) മരിച്ചത്. മില്ലിലെ തൊഴിലാളിയായിരുന്നു ഷിബു. ജോലിസ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഷിബുവിന്‍റെ മരണം.
അച്ഛന്‍റെ മരണത്തിന് തൊട്ടു പിന്നാലെ അർജുന് അവസാന വർഷ പരീക്ഷയും എത്തി. അച്ഛന്‍റെ വിയോഗത്തിന്‍റെ വേദനയിലും പഠനത്തില്‍ മിടുക്കനായ അര്‍ജുന്‍ പരീക്ഷകളെല്ലാം പൂര്‍ത്തിയാക്കി. സാമ്പത്തിക പ്രതിസന്ധിയിലും അച്ഛൻ മകന് വിനോദയാത്രക്ക് അയക്കുമെന്ന് വാക്ക് നൽകിയിരുന്നു. തുടര്‍ന്നാണ് സഹപാഠികള്‍ക്കൊപ്പം അര്‍ജുനും വിനോദയാത്ര പോയത്. ആ യാത്ര പക്ഷേ അവസാന യാത്രയായി മാറി.
മാങ്കുളം വലിയ പാറകുട്ടിയിൽ പുഴയിൽ ആണ് മഞ്ഞപ്ര ജ്യോതിസ് ഹയർസെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥികളായ അർജുനും, ജോയലും, റിച്ചാർഡും മരണപ്പെടുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ആറ് മണിക്കാണ് സ്കൂളില്‍ നിന്നും സംഘം വിനോദയാത്രയ്ക്കായി പുറപ്പെട്ടത്. യാത്രക്കിടെ സംഘം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോളാണ് ദാരുണണായ അപകടം നടന്നത്. അഞ്ച് കുട്ടികളാണ് കുളിക്കാനിറങ്ങിയത്. ഇവരിൽ മൂന്ന് കുട്ടിള്‍ മുങ്ങിമരിക്കുകയായിരുന്നു. രണ്ട് കുട്ടികളെ ഓടിയെത്തി നാട്ടുകാര്‍ രക്ഷപ്പെടുത്തി. . മുങ്ങിയ കുട്ടികളെ രക്ഷാപ്രവർത്തനം നടത്തിയവർ കണ്ടെത്തി വേഗം തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.
Read More : മാങ്കുളത്ത് കണ്ണീർ: അങ്കമാലി സ്കൂളിൽ നിന്നുള്ള വിനോദയാത്ര സംഘം അപകടത്തിൽപ്പെട്ടു, 3 കുട്ടികൾ മുങ്ങിമരിച്ചു