വിശ്വനാഥന്‍റേയും കുളിയന്റേയും മരണം; ഉത്തരവാദികൾക്ക് തക്ക ശിക്ഷ നൽകണമെന്ന് കുടുംബം, ഉള്ളുനീറി ഊരുകൾ

By Web TeamFirst Published Mar 21, 2023, 7:39 AM IST
Highlights

തന്റെ കുട്ടേട്ടൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഒരു മാസം മാത്രം പ്രായമുള്ള പിഞ്ചോമനയെ മടിയിൽ വച്ച് ബിന്ദു പറയുമ്പോൾ ആ കണ്ണുകളിൽ കാണാനായത് വേദനയും നിസഹായതയും മാത്രം

കോഴിക്കോട്: അട്ടപ്പാടി മധു കൊലകേസിൽ ഈ മാസം ഒടുവിൽ വിധി വരാനിരിക്കെ, കോഴിക്കോട്ട് മരിച്ച വിശ്വനാഥന്റെയും വയനാട്ടിലെ കുളിയന്റെയും കുടുംബങ്ങളും പ്രതീക്ഷയിലാണ്. വിശ്വനാഥൻ ആത്മഹത്യ ചെയ്തുവെന്ന പൊലീസ് വാദം കുടുംബം അംഗീകരിക്കുന്നില്ല. മരണത്തിന് കാരണക്കാരായവർക്ക് തക്ക ശിക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു കൺമണി പിറന്ന അതേദിനം രാത്രിയിലാണ് വിശ്വനാഥന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മോഷണക്കുറ്റം ആരോപിച്ച് മർദനമേൽക്കുന്നത്. തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ വിശ്വനാഥന്റെ ഭാര്യ ബിന്ദുവിന്റെ അമ്മയെ വിളിപ്പിച്ചു. താൻ കട്ടിട്ടില്ലെന്ന് അമ്മയോട് വിശ്വനാഥൻ ആണയിട്ടു. പിന്നെ വിശ്വനാഥനെ കുടുംബം കാണുന്നത് രണ്ടാംനാൾ ആശുപത്രിക്ക് മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ. തന്റെ കുട്ടേട്ടൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഒരു മാസം മാത്രം പ്രായമുള്ള പിഞ്ചോമനയെ മടിയിൽ വച്ച് ബിന്ദു പറയുമ്പോൾ ആ കണ്ണുകളിൽ കാണാനായത് വേദനയും നിസഹായതയും മാത്രം

വയനാട്ടിലെ കുളിയന്‍റെ മരണവും ഇതുപോലെ ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന ഒന്നാണ്. രാത്രി വൈകി വീട്ടിലെത്തുന്നതും ചില ദിവസങ്ങളിൽ വരാതിരിക്കുന്നതും കുളിയന്റെ ശീലമാണ്. കുളിയൻ മരിച്ചു കിടന്ന സ്ഥലത്തിന്റെ ഉടമ ജോബിയുടെ വീട്ടിൽ എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുമായിരുന്ന,പ്രദേശവാസികൾക്കെല്ലാം അറിയാവുന്ന ഒരാൾ.എന്നിട്ടും മൃതദേഹം തിരിച്ചറിയാൻ ഭാര്യ ശോഭ ചെല്ലേണ്ടി വന്നു.കുളിയനെ അറിയില്ലെന്ന് നാട്ടുകാരടക്കം പറഞ്ഞതെന്തിനെന്ന് കണ്ണീരോടെ ചോദിക്കുന്നു ശോഭ.

കുളിയന്റെ മരണവിവരം വീട്ടുകാർ അറിയുമ്പോഴേക്കും ജോബി ,കുടകിലെ തന്റെ കൃഷിയിടത്തിൽ പണിയെടുക്കുന്ന കുളിയന്റെ മകൻ ബിനുവിന്റെ അടുത്ത് എത്തിയിരുന്നു. മരണവിവരം പക്ഷേ മിണ്ടിയില്ല. ഒളിവിൽ പോയ ജോബി 2 നാൾ കഴിഞ്ഞാണ് അറസ്റ്റിലാകുന്നത്.പൊലീസ് നിലപാടും എഫ്ഐആറും ജോബിയെ സഹായിക്കുന്ന രീതിയിലാണ് എന്ന് കുടുംബം ആരോപിക്കുന്നു. ആഹാരം മോഷ്ടിച്ചതിന് ആൾക്കൂട്ടം അടിച്ചുകൊന്ന മധുവിന്റെ കുടുംബം അഞ്ച് കൊല്ലമായി നിയപോരാട്ടത്തിലാണ്. കേസിൽ വിധി എന്താകുമെന്നത് കേരളത്തിന്റെ മുഴുവൻ ആകാംക്ഷയാണ്. മധുവിനും വിശ്വനാഥനും കുളിയനും നീതി കിട്ടണം 

ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ടിട്ട് അഞ്ചാണ്ട്; നിയമ പോരാട്ടം തുടർന്ന് കുടുംബം

click me!