
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തിലും ഭിന്നശേഷിക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ വോളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ജില്ലയിലെ ഒരു ബൂത്ത് മാതൃകാ ഭിന്നശേഷി സൗഹൃദ ബൂത്താക്കി മാറ്റും.
എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി, അങ്കണവാടി ഹെല്‍പ്പര്‍മാര്‍ എന്നിവരെയാണ് ബൂത്തില്‍ സന്നദ്ധസേവനത്തിനായി നിയോഗിക്കുക. ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. ആവശ്യപ്പെട്ടാല്‍ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് പിന്നിട്ടവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ വീല്‍ചെയര്‍ സൗകര്യവും വീട്ടില്‍നിന്ന് പോളിങ് സ്റ്റേഷനിലെത്തിച്ച് തിരികെ എത്തിക്കുന്നതിനുള്ള വാഹനസൗകര്യവും ഒരുക്കും.
ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് വോട്ടിങ് പ്രക്രിയ ലളിതമാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷന്‍ വികസിപ്പിച്ച 'സാക്ഷം' (Saksham E-CI) മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്ത് വോട്ടര്‍മാര്‍ക്ക് വീല്‍ചെയര്‍, വാഹനസൗകര്യം എന്നിവ മുന്‍കൂട്ടി ആവശ്യപ്പെടാം. ഏപ്രില്‍ 7 വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
രജിസ്ട്രേഷന്‍ മുതല്‍ പോളിങ് ബൂത്തിലെ സൗകര്യങ്ങള്‍ വരെ ആപ്പിലൂടെ ഉറപ്പാക്കാം. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പോളിങ് സ്റ്റേഷന്‍ എവിടെയാണെന്ന് കണ്ടെത്താനും ഇതില്‍ സൗകര്യമുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ആപ്പ് സൗജന്യമായി ലഭ്യമാണ്. കാഴ്ചപരിമിതര്‍ക്കായി ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ ബ്രെയില്‍ ലിപിയും ക്രമീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam