
ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം. 301 കോളനിയിൽ അരിക്കൊമ്പൻ്റ വീട് തകർക്കുകയായിരുന്നു. വീടിന്റെ അടുക്കളയും ഷെഡുമാണ് അരിക്കൊമ്പൻ തകർത്തത്. വി ജെ ജോർജ് എന്നയാളുടെ വീടാണ് തകർത്തത്. അയൽവാസികളും വനപാലകരും ചേർന്ന് ആനയെ തുരത്തുകയായിരുന്നു. തകര ഷീറ്റുകൾ താഴെ വീഴുന്ന ശബ്ദം കേട്ട് സമീപവാസികൾ എത്തിയാണ് കാട്ടാനയെ തുരത്തിയത്. ജോർജ്ജും കുടുംബവും ആശുപത്രിയിൽ പോയിരുന്നതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അരിക്കൊമ്പനും പിടിയാനയും രണ്ടു കുട്ടിയാനകളുമടങ്ങുന്ന സംഘമാണ് 301 ലെത്തിയത്. ആർആർടിയും വാച്ചർമാരുമെത്തി കാട്ടാനക്കൂട്ടത്തെ സമീപത്തെ വനത്തിലേക്ക് ഓടിച്ചു.
അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പറമ്പിക്കുളം ആദിവാസി മേഖലയാണ്. പത്ത് ആദിവാസി കോളനികളുണ്ട്. 611 ആദിവാസി കുടുംബങ്ങളിവിടെയുണ്ട്. ഇത് കൂടാതെ പറമ്പിക്കുളം ആളിയാർ പ്രൊജക്റ്റ് കോളനികളുണ്ട്. മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്. ഇവിടെ പൊതുവെ കാട്ടന ശല്യമുള്ള പ്രദേശമാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്നും താഴേക്ക് ഇറങ്ങി വന്ന് മുതലമട, കൊല്ലങ്കോട് ഭാഗത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. കൃഷിക്ക് പ്രാധാന്യമുളള പ്രദേശമാണിത്. വ്യാപകമായി കൃഷിനാശമുണ്ട്. ഒരു വർഷം തന്നെ നാൽപത് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കണക്കാക്കുന്നത്. ഇങ്ങനെയുളള ഒരു സ്ഥലത്തേക്ക് അരിക്കൊമ്പൻ കൂടി എത്തുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നാണ് ഇവിടെയുള്ളവർ പേടിയോട് കൂടി ചിന്തിക്കുന്ന കാര്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam