
തിരുവനന്തപുരം: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയിൽ കോടതി സെപ്റ്റംബർ 15 ന് വാദം പരിഗണിക്കും. പ്രതിഭാഗത്തിന് അപേക്ഷയുടെ പകർപ്പ് നൽകി കൂടാതെ പൊലീസും അന്ന് റിപ്പോർട്ട് സമർപ്പിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) യാണ് കേസ് പരിഗണിക്കുന്നത്. സി പി എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കേസിലെ 16 -ാം പ്രതിയുമായ ഐ പി ബിനു, ഒന്നാം പ്രതി നിഥിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യവ്യവസ്ഥകൾ പ്രതികൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടി. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികൾ, തുടർന്ന് അവിടെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്.
സ്റ്റേഷനിലെ ഊഞ്ഞാലാട്ടത്തിലും ചെണ്ടമേളത്തിലും പ്രതികൾ പങ്കാളികളായതോടെയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി കാണിച്ച് പൊലീസ് തന്നെ കോടതിയിൽ അപേക്ഷ നൽകിയത്. എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ മുന്നൂറോളം വരുന്ന സംഘം തടഞ്ഞുവെച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്നാണ് കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam