'പല പ്രതികള്‍ക്കും സിപിഎമ്മുമായി ബന്ധം'; അട്ടപ്പാടി മധു കേസിൽ ​ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല

Published : Jan 30, 2022, 01:04 AM IST
'പല പ്രതികള്‍ക്കും സിപിഎമ്മുമായി ബന്ധം'; അട്ടപ്പാടി മധു കേസിൽ ​ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല

Synopsis

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാരും ഇടതു സംഘടനകളും പൊതുസമൂഹത്തിന് നല്‍കിയിരുന്ന വാഗ്ദാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും കാപട്യമാണ് ഇപ്പോൾ വെളിവായിരിക്കുന്നത്.

തിരുവനന്തപുരം: ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടുത്താനും വിചാരണ അട്ടിമറിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. പ്രസ്തുത കേസിന്റെ നടപടികള്‍ക്കായി ഒരു പ്രമുഖ അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അടിയന്തരമായി നിയമിച്ച് മുഴുവന്‍ പ്രതികള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുളള നടപടികള്‍ സർക്കാർ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാരും ഇടതു സംഘടനകളും പൊതുസമൂഹത്തിന് നല്‍കിയിരുന്ന വാഗ്ദാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും കാപട്യമാണ് ഇപ്പോൾ വെളിവായിരിക്കുന്നത്. പട്ടിണി മാറ്റുന്നതിനായി കുറച്ച് അരി കൈവശപ്പെടുത്തിയതിനാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമുദായത്തില്‍ നിന്നുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ പസ്യവിചാരണ നടത്തി മരത്തില്‍ കെട്ടിയിട്ട് മൃഗീയമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

ഈ ഹീനകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉറപ്പാക്കുന്നതിനും കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുപകരം കേസ് തന്നെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പല പ്രതികള്‍ക്കും സിപിഎമ്മുമായി ബന്ധമുണ്ടെന്നും ഇതിന്റെ ഫലമായാണ് വിചാരണ അട്ടിമറിക്കപ്പെടുന്നതെന്നുമുള്ള വിമര്‍ശനം ശക്തമാണ്. 2019 ഓഗസ്റ്റില്‍ വി ടി രഘുനാഥിനെ ഈ കേസിന്റെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും ഒരിക്കല്‍പ്പോലും അദ്ദേഹം മണ്ണാര്‍ക്കാട്ടെ കോടതിയില്‍ ഹാജരായില്ലെന്നും മറിച്ച് ജൂനിയര്‍ അഭിഭാഷകനാണ് കോടതിയില്‍ ഇതിനായി എത്താറുള്ളതെന്നുമാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

താന്‍ കേസിന്റെ പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിഞ്ഞെന്ന് കാണിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കത്ത് നല്‍കിയിരുന്നതായി രഘുനാഥനും വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ രഹസ്യമായ പല ഇടപെടലുകളും നടന്നിട്ടുണ്ട്.  സിപിഎമ്മിന് താല്‍പര്യമുളള ക്രിമിനലുകളെ സംരക്ഷിക്കാന്‍ വേണ്ടി ഖജനാവില്‍ നിന്നും വന്‍തുക ചെലവഴിച്ച് പ്രമുഖ അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്താന്‍ കാണിക്കുന്ന ശുഷ്‌കാന്തിയുടെ ഒരംശമെങ്കിലും ഈ കേസിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ പ്രകടിപ്പിക്കണമായിരുന്നു.

ഇടതുസര്‍ക്കാര്‍ ആദിവാസി ജനവിഭാഗങ്ങളോട് പുലര്‍ത്തുന്ന കരുതലിന്റെയും, ആത്മാര്‍ത്ഥയുടെയും തനിനിറം ഈ സംഭവത്തില്‍നിന്നും വ്യക്തമാണ്. കേസില്‍ ഹാജരാകുന്ന പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എവിടെ എന്ന് വിചാരണക്കോടതിക്ക് തന്നെ ചോദിക്കേണ്ടി വന്ന സാഹചര്യം അത്യന്തം ലജ്ജാകരമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുടെ അവകാശങ്ങള്‍ക്കും ഉന്നമനത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് വീമ്പിളക്കുന്ന  ഒരു സര്‍ക്കാര്‍ തന്നെ ഇത്തരം അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് തികച്ചും ലജ്ജാകരമാണെന്നും ചെന്നിത്തല പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ