'ഓപ്പറേഷൻ തൂഫാൻ' പോലുള്ള ലഹരി വിരുദ്ധ നീക്കങ്ങൾ നടക്കുമ്പോൾ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ നീക്കത്തിൽ സാദിഖലി തങ്ങൾ ആശങ്ക പ്രകടിപ്പിച്ചു.
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്ക ദൂരീകരിക്കണം എന്ന് സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു. ലീഗ് മുഖപത്രമായ ചന്ദ്രികയിൽ എഴുതിയ 'പിറക്കെട്ട, ലഹരി മുക്ത ഗ്രാമങ്ങൾ' എന്ന ലേഖനത്തിലാണ് വിമർശനം ഉന്നയിച്ചത്. സമസ്ത മുഖപത്രമായ സുപ്രഭാതത്തിലും ലേഖനമുണ്ട്. ഓപ്പറേഷൻ തൂഫാൻ നാടും നഗരവും ഏറ്റെടുക്കുകയാണ്. ലഹരിയെ നാടുകടത്തുക ആണ് ലക്ഷ്യം. അതിനിടയിൽ മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ആശങ്ക ദൂരീകരിക്കണം എന്നാണ് ആവശ്യം.
സാദിഖലി തങ്ങളുടെ ലേഖനം
കേരളത്തെ കാർന്നുതിന്നുന്ന മാരക വിപത്തായി ലഹരി മാറികഴിഞ്ഞു. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങിയ ത ലങ്ങളിൽ ലഹരി ഉപയോഗിക്കുന്നവർ സൃഷ്ടിക്കുന്ന മുറിവുകൾ നിസ്സാരമല്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, എൻക്രിപ്റ്റഡ് ചാറ്റുകൾ, വ്യാജ അക്കൗണ്ടുകൾ, ഓൺലൈൻ പെയ്മെൻ്റുകൾ തുടങ്ങിയ ഡിജിറ്റൽ നെറ്റ് വർക്കുകൾ വഴിയാണ് ലഹരി വസ്‌തുക്കൾ കൈമാറ്റം ചെയ്യുന്നത്. കുട്ടികളെയും സ്ത്രീകളെയും വരെ കാരിയർമാരാക്കി കൊണ്ടാണ് ലഹരിമാഫിയകൾ വിപണനം നടത്തുന്നത്. വേഗത്തിൽ ആനന്ദം പകരുന്ന ഒന്നായും തോൽവികൾ മറക്കാനുള്ള ഒറ്റമൂലിയുമായിട്ടാണ് ലഹരിവസ്‌തുക്കളെ പലരും കണക്കാക്കുന്നത്. നിങ്ങൾ ഇതുവരെ ഇതൊന്നും ഉപയോഗിച്ചിട്ടില്ലേ, നിങ്ങൾ ഈ ലോകത്ത് ഒന്നുമല്ലേ ജീവിക്കുന്നതെന്ന ലഹരി മാഫിയക്കാരുടെ പ്രചരണത്തിൽ കുടുങ്ങിയാണ് പലരും ചതിക്കുഴികളിൽ വീഴുന്നത്. രുചിച്ചു നോക്കുന്നവരിൽ ഇരുപത് ശതമാനം പേർ കാലാന്തരത്തിൽ ഭക്ഷണവും പാനീയവും കണക്കെ ലഹരി ഉപയോഗിക്കുന്നവരായി മാറുകയാണെന്ന് പല പഠനങ്ങളും പറയുന്നു.
സ്‌കൂൾ കുട്ടികൾക്കിടയിൽ ലഹരിയുടെ ഉപയോഗം വർദ്ധിക്കുന്നത് ഏറെ ആശങ്കാജനകമാണ്. മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകൾ ഉൾപ്പെടെ കുടുംബബന്ധങ്ങളിലെ വിള്ളലുകളാണ് കുട്ടികളെ പ്രധാനമായും ലഹരിയിലേക്ക് തള്ളിവിടുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കിട്ടുന്ന പരിഗണന പോലും വീട്ടിൽ കിട്ടാതെ വരുമ്പോൾ സ്നേഹവും സന്തോഷവും തേടിയുള്ള അബദ്ധസഞ്ചാരങ്ങളാണ് കുട്ടികളെ ലഹരിവലകളിൽ എത്തിക്കുന്നത്.വീടുകളിൽ വെച്ച് നടക്കുന്ന പല ആഘോഷങ്ങളിലും ലഹരി വിളമ്പുന്നതും കുട്ടികളെ വഴിതെറ്റിക്കുന്ന മറ്റൊരു പ്രധാന കാരണമാണ്. കൂട്ടുകാർക്ക് ഇടയിൽ ഹീറോ പരിവേഷം കിട്ടാൻ വേണ്ടി ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്.
ലഹരിയിൽ അധിഷ്‌ഠിതമായ കുറ്റകൃത്യങ്ങൾ സമൂഹത്തെയാകെ ബാധിക്കുന്നതാണ്. നമ്മുടെ നാടുകളിൽ നടക്കുന്ന കൊലപാതകങ്ങൾ, മോഷണങ്ങൾ സ്ത്രീപീഡനങ്ങൾ ഉൾപ്പെടെയുള്ള കുററകൃ ത്യങ്ങളിൽ പ്രതികളായി മാറുന്നവരിൽ ഭൂരിഭാഗം പേരും ലഹരി ഉപയോഗിക്കുന്നവരും ഇരകളിൽ കൂടുതലാളുകളും അത് ഉപയോഗിക്കാത്തവരുമാണ്. ചിന്താശേഷിയും ഓർമ്മശക്തിയും കവരുകയും ഹൃദയത്തിനും കരളിനും കിഡ്‌നിക്കും ശ്വാസകോശങ്ങൾക്കും അപകടം വരുത്തിവെക്കുകയും ചെയ്യുന്ന ലഹരിയുടെ ശാരീരിക ദോഷഫലങ്ങളെ കുറിച്ച് കൂടുതലായി സമൂഹത്തിൽ ബോധവത്കരണം നടക്കേണ്ടതുണ്ട്. നമ്മുടെ സമ്പദ്ഘടനക്ക് ഏല്പിക്കുന്ന ആഘാതങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ലഹരി ഉപയോഗിക്കാത്ത വീടുകൾ പോലെ ലഹരിമുക്ത ഗ്രാമങ്ങൾ കൂടി സൃഷ്ടിക്കപ്പെടണം. ആ വലിയ ലക്ഷ്യത്തോടെയാണ് വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാർ ഓപ്പറേഷൻ തുഫാൻ പ്രഖ്യാപിച്ചത്. കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ 10 കോടിയുടെ ലഹരി വസ്‌തുക്കൾ പിടികൂടിയതും ഏതാണ്ട് മുവ്വായിരം പേരെ അറസ്റ്റ് ചെയ്‌തതും എടുത്തുപറയേണ്ടതുണ്ട്.
അയൽ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം വിളിച്ചു ചേർത്തും കര കടൽ ആകാശം മാർഗം ഉപയോഗിച്ച് കൊ ണ്ടുള്ള വേട്ടകൾ ശക്തമാക്കിയും ലഹരിയുടെ വേരറുക്കാനുള്ള സർക്കാർ നീക്കത്തിന് കേരളീയ പൊതു സമൂഹം ഉറച്ച പിന്തുണ നൽകേണ്ടതുണ്ട്. ആരാധ നാലയങ്ങളും വായനശാലകളും സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കൊണ്ട് ആരോഗ്യവിദഗ്‌ധരും നിയമപാലകരും ബോധവൽക്കരണങ്ങൾക്ക് നേത്യത്വം നൽകുന്നത് കൂടുതൽ പേരിലേക്ക് എളുപ്പത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ കൈമാറാൻ അവസരമൊരുക്കും. പാഠപുസ്‌തകങ്ങളിൽ ലഹരിസൃഷ്ടിക്കുന്ന വിപത്തുകൾ പഠനവിഷയങ്ങളായി മാറ്റാനും കഴിയേണ്ടതുണ്ട്. ഞാനും എൻ്റെ കുടുംബവും ലഹരി ഉപയോഗിക്കാറില്ല അതിനാൽ ഞങ്ങൾ സുരക്ഷിതരാണെന്ന ധാരണയാണ് നമ്മൾ ആദ്യം നീ ക്കേണ്ടത്. കുട്ടികളെ വിട്ട് പുകയില, സിഗരറ്റ്, മുറുക്കാൻ തുടങ്ങിയവ വാങ്ങിപ്പിക്കുന്ന പ്രവണതയിൽ നിന്ന് രക്ഷിതാക്കളും പിന്തിരിയണം. കുട്ടികളുടെ കൂട്ടുകാർ ആരാണെന്നും അവരുടെ കുടുംബ പശ്ചാത്തലം എങ്ങനെയാണെന്നും മനസിലാക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. കുട്ടികൾക്ക് കളിക്കളത്തിലേക്കും വായ നയുടെ ലോകത്തേക്കും എൻ എസ് എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയ സേവനകൂട്ടങ്ങളിലേക്കുമുള്ള വഴികൾ കാണിച്ചു കൊടുക്കാൻ അധ്യാപകരും മുന്നിട്ടിറങ്ങണം.
ലഹരിയെ നാടുകടത്താനുള്ള ഓപ്പറേഷൻ തുഫാൻ പദ്ധതിയെ നാടും നഗരവും ഏറ്റെടുക്കുമ്പോൾ തന്നെ ബജറ്റിലെ മദ്യ നികുതി ഇളവുകളുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആശങ്കകൾ ദൂരീകരിക്കാനും കഴിയണം. ജനിച്ചു വളർന്ന നാട് ലഹരിമരുന്നിൻ്റെ പിടിയിൽ അകപ്പെടുകയും തന്റെ രണ്ട് സുഹൃത്തുക്കൾ ഉൾപ്പെടെ മരണപെടുകയും ചെയ്‌തപ്പോൾ ഛത്തിസ്‌ഗഡ് സ്വദേശി ഹേം കുമാർ ദേവ ഗാവ് ലഹരി വിരുദ്ധ സന്ദേശവുമായി രാ ജ്യമാകെ സഞ്ചരിച്ചിരുന്നു. ദിവസവും നൂറ് കിലോമീറ്റർ ദൂരം സൈക്കിൾ യാത്ര നടത്തിയാണ് അദ്ദേഹം പോരാട്ടം നടത്തിയത്- 'നമ്മുടെ കുട്ടികളെ ലഹരിയിൽ നിന്നും മോചിപ്പിക്കേണ്ടത് അമ്മമാരാണ് . കൊച്ചി മുതൽ തലസ്ഥാന നഗരി വരെ പന്ത്രണ്ട് അമ്മമാർ നടത്തിയ യാത്രയും ശ്രദ്ധേയമായിരുന്നു. ആ യാത്രകളെ ഓർമിപ്പിക്കും വിധം കേരളത്തിലെ ഭാവി തലമുറക്ക് വേണ്ടി അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ലഹരി വിരുദ്ധ യാത്രയിലാണ്. വാരിയർബാഡ്‌ജ് അണിഞ്ഞ് കുടുംബസമേതം നമുക്കും ലഹരിവിരുദ്ധ യുദ്ധമായ തൂഫാനിൽ ഒപ്പം ചേരാം.
(സാദിഖലി തങ്ങൾ ചന്ദ്രികയിൽ എഴുതിയ ലേഖനം)
