
മലപ്പുറം: തിരൂരിന് സമീപം മംഗലത്ത് മണൽ കടത്ത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിക്കാൻ ശ്രമം. എസ്ഐയെയും സിവിൽ പൊലീസ് ഓഫീസറെയുമാണ് ലോറികൊണ്ട് ഇടിപ്പിക്കാൻ ശ്രമിച്ചത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ മണൽ കടത്ത് സംഘത്തിലെ തൃപ്പങ്ങോട് സ്വദേശി സുഹൈലിനെ പൊലീസ് പിടികൂടി.
തിരൂർ സ്റ്റേഷനിലെ ജൂനിയർ എസ്ഐ മിഥുൻ, സിപിഒ വിബീഷ് ഇവർ രണ്ടുപേരാണ് മണൽക്കടത്തുകാരെ പിടികൂടാനായി പോയത്. ബൈക്കിലായിരുന്നു ഇരുവരുടേയും യാത്ര. തൃപ്പങ്ങോട് ആനപ്പടി എന്ന സ്ഥലത്ത് വെച്ച് സുഹൈൽ ഓടിച്ചിരുന്ന ടിപ്പർലോറിക്ക് പൊലീസുകാർ കൈകാട്ടിയെങ്കിലും നിർത്താതെ പോവുകയായിരുന്നു. പിന്നീട് ടിപ്പർ ലോറിയെ ബൈക്കിൽ പിന്തുടരുകയായിരുന്നു. ലോറിക്ക് മുന്നിലെത്തിയ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് ലോറി വീണ്ടും മുന്നോട്ട് പോയി. സംഘത്തിൽ നാലുപേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ലോറിയിൽ സുഹൈൽ മാത്രമാണ് ഉണ്ടായിരുന്നത്. നിലവിൽ സുഹൈലിനെ മാത്രമാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കഴിഞ്ഞ കുറേ കാലമായി മണൽകടത്തുകാരെ കുറിച്ചുള്ള പരാതികൾ ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസുകാർ പരിശോധനയ്ക്ക് എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam