പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് : പണം നഷ്ടപ്പെട്ടത് കോര്‍പറേഷന് മാത്രമല്ലെന്ന് ഓഡിറ്റ് വിഭാഗം

By Web TeamFirst Published Dec 3, 2022, 3:38 PM IST
Highlights

കേസ് ഫയൽ ലോക്കൽ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി.എ. ആന്റണിക്കാണ് അന്വേഷണ ചുമതല.  

കോഴിക്കോട് : കോർപ്പറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിൽ നിന്നും കോടികൾ തട്ടിയെടുത്ത സഭവത്തിലെ അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസ് ഫയൽ ലോക്കൽ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി.എ. ആന്റണിക്കാണ് അന്വേഷണ ചുമതല. പണം നഷ്ടപ്പെട്ടത് കോര്‍പറേഷന് മാത്രമല്ലെന്നും ബാങ്കിന്‍റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ തുക എത്രത്തോളം വരുമെന്നോ ഏതെല്ലാം അക്കൗണ്ടില്‍ നിന്നുളളതാണെന്നോ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. 

സംസ്ഥാനത്തെയാകെ അമ്പരിപ്പിച്ച ബാങ്ക് തട്ടിപ്പിന്‍റെ വിവരം പുറത്ത് വന്ന് അഞ്ചാം നാളാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പണം തട്ടിയ ബാങ്ക് മാനേജ‍ര്‍ എംപി റിജില്‍ ഒളിവിലാണ്. ഇയാൾ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതി ഇയാളുടെ മുന്‍കൂര്‍ജാമ്യേപക്ഷ തിങ്കളാഴ്ച പരിഗണിക്കും. 

അതിനിടെ, റിജില്‍ തട്ടിയെടുത്തതായി കോഴിക്കോട് കോര്‍പറേഷന്‍ പറയുന്ന തുകയും ബാങ്കിന്‍റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുകയും തമ്മില്‍ പൊരുത്തമില്ലെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന സൂചന. ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് മേയര്‍ പറഞ്ഞതെങ്കിലും നഷ്ടമായത് 12 കോടിയോളം രൂപയെന്നാണ് നഷ്ടപ്പെട്ടതെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ കണക്ക്. റിജില്‍ കോര്‍പറേഷന്‍ അക്കൗണ്ടി‍ല്‍ നിന്നും തന്‍റെ പിതാവിന്‍റെ പേരിലുളള പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയ തുകയും പിന്നീട് ആക്സിസ് ബാങ്കിലേക്ക് മാറ്റിയ തുകയും ഒത്തുനോക്കിയാണ് ഓഡിറ്റ് വിഭാഗം ഈ നിഗമനത്തില്‍ എത്തിയത്. ആക്സിസ് ബാങ്കിലെ ട്രേഡിംഗ് അക്കൗണ്ട് വഴിയായിരുന്നു റിജില്‍ തുക ഓണ്‍ലൈന്‍ വഴി പിന്‍വലിച്ചത്. പണം നഷ്ടപ്പെട്ടത് കോര്‍പറേഷന് മാത്രമല്ലെന്നും ബാങ്കിന്‍റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ തുക എത്രത്തോളം വരുമെന്നോ ഏതെല്ലാം അക്കൗണ്ടില്‍ നിന്നുളളതാണെന്നോ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. 

ബാങ്ക് തട്ടിപ്പ്; 'രണ്ട് ദിവസം സമയം തരും, ചില്ലിക്കാശ് കുറയാതെ പണം കിട്ടണം'; മുന്നറിയിപ്പുമായി പി മോഹനൻ

അതേസമയം, നഷ്ടപ്പെട്ട മുഴുവന്‍ തുകയും മൂന്ന് ദിവസത്തിനകം അക്കൗണ്ടില്‍ തിരികെ നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശമാണ് കോര്‍പറേഷൻ ബാങ്കിന്  നല്‍കിയിട്ടുളളത്. കോര്‍പറേഷന്‍ അവകാശപ്പെട്ട തുകയും ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുകയും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ബാങ്കും കോര്‍പറേഷനും തട്ടിപ്പ് നടന്ന കാലയളവിലെ ഇടപാടുകള്‍ വീണ്ടും പരിശോധിക്കുന്നുണ്ട്.  

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: പ്രതിക്ക് അവസരമായത് അക്കൗണ്ടുകൾ പരിശോധിക്കുന്നതിൽ കോർപറേഷൻ കാട്ടിയ അലംഭാവം

 

click me!