
പാലക്കാട്: കോൺഗ്രസിലെ അതൃപ്തി പരോക്ഷമായി വെളിപ്പെടുത്തി പാലക്കാട്ടെ മുതിർന്ന നേതാവ് എവി ഗോപിനാഥ്. വികസന കാര്യത്തിൽ രാഷ്ട്രീയം ഇല്ലെന്നും കെ വി തോമസിനെ പോലെ ഞങ്ങളും ഒറ്റക്കെട്ടെന്ന് എവി ഗോപിനാഥ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി പ്രസംഗിച്ചു. പാലക്കാട് കവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണ് വീണ്ടും രാഷ്ട്രീയ വിവാദത്തിന്റെ വേദിയായത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസ് വിട്ട് സിപിഎം പക്ഷത്തെത്തിയതാണ് കെവി തോമസ്. സംസ്ഥാനത്തെ പല രാഷ്ട്രീയ നേതാക്കളെയും പോലെ, എന്തിനേറെ പറയുന്നു എന്റെ ആത്മ സുഹൃത്തായ കെവി തോമസിനെ പോലെ വികസന കാര്യത്തിൽ തങ്ങളും സർക്കാരിനെ നയിക്കുന്ന മുന്നണിയും ഒറ്റക്കെട്ടാണെന്നായിരുന്നു എവി ഗോപിനാഥിന്റെ പ്രസ്താവന. മുഖ്യമന്ത്രിയെ സാക്ഷിയാക്കിയായിരുന്നു ഗോപിനാഥിന്റെ പ്രസംഗം. വേദിയിൽ ഉണ്ടായിരുന്ന ഇടത് എംഎൽഎ സുമോദിനെയും മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവ് എകെ ബാലനെയും പേരെടുത്ത് പ്രശംസിച്ചായിരുന്നു ഗോപിനാഥിന്റെ വാക്കുകൾ.
സ്മാരകം ഉദ്ഘാടനം ചെയ്യാനായി എഴുന്നേറ്റ മുഖ്യമന്ത്രി സംസ്ഥാനത്ത് വികസനം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയാണ് സംസാരിച്ചത്. നമ്മുടെ നാടാണ് വലുതെന്നും വ്യക്തിതാത്പര്യങ്ങളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിൽ പുരോഗതിയാണ് വേണ്ടത്. അതിന് വികസനം വരണം. വികസന കാര്യത്തിൽ എ വി ഗോപിനാഥ് സഹകരിക്കുമെന്ന് പറയുന്നത് നല്ല കാര്യമാണ്. ആ സഹകരണം കൂടുതൽ ശക്തമാക്കണമെങ്കിൽ അതിനും തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam