തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഇന്ന് മുതൽ ഹെൽമറ്റ് നിർബന്ധമാക്കി. ആദ്യ ദിവസം ബോധവത്ക്കരണമാണ് നടത്തിയത്. ഹെൽമറ്റ് പരിശോധനക്ക് ഡിജിപി കർശനനിർദ്ദേശം പുറത്തിറക്കി.
കുട്ടികളുൾപ്പടെ ഇരുചക്രവാഹനങ്ങളിലെ രണ്ടാം യാത്രക്കാരനും ഹെൽമറ്റ് ധരിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് നടപ്പായത്. ഹെൽമറ്റ് ധരിക്കാത്തവർക്ക് 500 രൂപ പിഴയീടാക്കാനാണ് നിർദ്ദേശമെങ്കിലും ആദ്യഘട്ടത്തിൽ ബോധവത്ക്കരണമാണ്. സംസ്ഥാനവ്യാപകമായി ഇന്ന് പരിശോധന കർശനമാക്കിയിരുന്നു.
''എല്ലാവർക്കുമറിയാം പിൻസീറ്റിലും ഹെൽമറ്റ് വയ്ക്കണമെന്ന്. എന്നാലും പലരും വയ്ക്കുന്നില്ല'', എന്ന് എ എം വി ഐ മുരളീധരൻ പറയുന്നു.
കടയ്ക്കൽ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഹെൽമറ്റ് പരിശോധന എസ്‍ഐയുടെ നേതൃത്വത്തിലാവണമെന്ന് ഡിജിപി എസ്പിമാർക്കയച്ച നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. വളവിലും തിരിവിലും പരിശോധനയരുത്. പരിശോധന വീഡിയോയിൽ ചിത്രീകരിക്കണം. അനിഷ്ടസംഭവങ്ങൾക്ക് എസ്പിയായിരിക്കും ഉത്തരവാദിയെന്നും ഡിജിപി ഓർമ്മിപ്പിക്കുന്നു.
ഹെൽമറ്റിനെക്കുറിച്ച് യാത്രക്കാർക്ക് സമ്മിശ്രപ്രതികരണമാണ്. ചിലർ വയ്ക്കാൻ തയ്യാറാണ്. ചിലർക്കാകട്ടെ, ഇത് വലിയ ബുദ്ധിമുട്ടാണെന്നാണ് പറയുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മെട്രോ നഗരങ്ങളിലടക്കം പരിശോധനകൾ നടന്നു. എന്നാൽ പരിശോധനയുണ്ടാകുമെന്നറിഞ്ഞിട്ടും നിരവധിപ്പേർ പിൻസീറ്റിൽ ഹെൽമറ്റ് വച്ചിരുന്നില്ലെന്നതാണ് വാസ്തവം. കുട്ടികളുടെ ഹെൽമറ്റ് കിട്ടാനുമില്ല. വൃദ്ധരും കുട്ടികളും എപ്പോഴും ഹെൽമറ്റ് വയ്ക്കാൻ തയ്യാറല്ലെന്നതും പ്രശ്നമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam