
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസ്സിലെ മൂന്ന് മുഖ്യ പ്രതികളെ കൊച്ചി സിറ്റി സൈബർ പോലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു. ഇരുപത്തിയഞ്ച് കോടിയുടെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊടുവള്ളി പറമ്പതൈകുളങ്ങര വീട്ടിൽ പികെ റഹീസ് (39), അരക്കൂർ തോലമുത്തം പറമ്പ്, വളപ്പിൽ വീട്ടിൽ വി.അൻസർ (39), പന്തീരങ്കാവ് നരിക്കുനിമീതൽ വീട്ടിൽ സികെ അനീസ് റഹ്മാൻ (25) എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും കോഴിക്കോട് ജില്ലക്കാരാണ്.
www.capitalix.com എന്ന വെബ് സൈറ്റ് വഴി ട്രേഡിംഗ് നടത്തി ഉയർന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരനിൽ നിന്ന് 90 തവണകളായി 25 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്. 2023 മാർച്ച് 15 മുതൽ 2025 ഓഗസ്റ്റ് 29 വരെയാണ് പരാതിക്കാരനിൽ നിന്ന് പ്രതികൾ പണം കൈപ്പറ്റിയത്. വിവിധ ബാങ്കുകളിലായുള്ള 15 അക്കൗണ്ടുകളിലേക്കാണ് പ്രതികൾ പറഞ്ഞ പ്രകാരം പരാതിക്കാരൻ പണം അയച്ചത്.
ഫോൺ കോളുകളും, ടെലഗ്രാം ചാറ്റും വെബ്സൈറ്റ് ആപ്ലിക്കഷനുകളും വഴിയാണ് തട്ടിപ്പ് നടത്തിയത്. ഫേസ്ബുക്ക് പരസ്യം വഴിയാണ് പരാതിക്കാരനിനെ പ്രതികൾ പരിചയപ്പെട്ടത്. ക്യാപ്പിറ്റലക്സ് എന്ന കമ്പനിയുടെ പേരിൽ വ്യാജ ഷെയർ ട്രേഡിംഗിലുടെ പെട്ടെന്ന് ലഭിക്കുന്ന ഉയർന്ന ലാഭമാണ് ആളുകളെ ഇത്തരം വ്യാജനിക്ഷേപങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. നിരവധി പേരിൽ നിന്നും കമ്മീഷൻ വ്യവസ്ഥയിൽ ബാങ്ക് അക്കൌണ്ടുകൾ കൈവശപ്പെടുത്തിയ പ്രതികൾ ഈ അക്കൗണ്ടുകളിലേക്കാണ് പരാതിക്കാരനോട് പണം അയക്കാൻ ആവശ്യപ്പെട്ടത്. ഇതിനായി 40 ബാങ്ക് അക്കൗണ്ടുകൾ, 250 സിം കാർഡുകൾ, 40 മൊബൈൽ ഫോണുകൾ, നിരവധി ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും, നിരവധി ഡെബിറ്റ് കാർഡുകൾ, തുടങ്ങിയവ പ്രതികൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച കോഴിക്കോടുള്ള ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്തു.
ഇതേ കേസിൽ പ്രതിയായ സുജിയെ സെപ്തംബർ 16 ന് അറസ്റ്റ് ചെയ്തിരുന്നു. സുജിതയുടെ അക്കൗണ്ടിൽ ഇൻ്റർനെറ്റ് ബാങ്കിങിന് ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറിൻ്റെ സിം കാർഡ് തിരഞ്ഞുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. മോട്ടോറോള കമ്പനിയുടെ ഫോണിലാണ് സിം കാർഡ് ഇട്ടിരുന്നത്. ഈ ഫോൺ പ്രതികളിൽ നിന്ന് കണ്ടെത്തി. വിദേശികളും സ്വദേശികളുമായ നിരവധി പേർ ഉൾപ്പെട്ട തട്ടിപ്പാണിതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam