
പത്തനംതിട്ട: പത്തനംതിട്ട കാരംവേലിയിൽ അപകടത്തിൽ പരിക്കേറ്റ ആളെ വഴിയിലുപേക്ഷിച്ച സംഭവത്തിൽ സഹയാത്രിനെതിരെ കേസ്. പരിക്കേറ്റ നെല്ലിക്കാല സ്വദേശി 17 കാരൻ സുധീഷ് മരിച്ചു. തൊട്ടുപിന്നാലെ ബൈക്കുമായി കടന്നുകളയാൻ ശ്രമിച്ച സുഹൃത്ത് സഹദിനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. ചോര വാർന്ന നിലയിൽ സുധീഷിനെ കണ്ടിട്ടും സഹദ് രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് ദൃക്‌സാക്ഷി മൊഴി.
ഇന്നലെ രാത്രി എട്ടരയോടെയാണ് സുഹൃത്തായ കുലശേഖരപതി സ്വദേശി സഹദിനൊപ്പം സുധീഷ് ബൈക്കിൽ പോകുന്നത്. ഭക്ഷണം വാങ്ങാൻ പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്. കാരംവേലിയിൽ വെച്ച് അമിത വേഗത്തിലായിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. റോഡിൽ തലയിടിച്ച് വീണ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടം നടന്നയുടൻ ഇവിടെ നിന്ന് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ സഹദിനെ നാട്ടുകാരാണ് തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചത്. അപകട ശേഷം ബൈകുമായി സഹദ് കടന്നു കളയാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്തു വന്നു.
നെല്ലിക്കാല സ്വദേശിയായ 17 കാരൻ സുധീഷ് ലൈറ്റ് ആൻഡ് സൗണ്ട്സ് ജോലിക്ക് പോകുന്നയാളാണ്. സഹദാകട്ടെ മീൻ കച്ചവടം നടത്തുന്നയാളും. സഹദിനെതിരെ ആറന്മുള പോലീസ് അപകടകരമായി വാഹനം ഓടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തു. ഇവർ സഞ്ചരിച്ച ബൈക്ക് എങ്ങനെ അപകടത്തിൽപെട്ടു എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം പോലീസ് നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam