
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മുൻ ഡി ജി പി ആര്‍. ശ്രീലേഖയ്ക്കെതിരെ വിമർശനവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. പതിനെട്ടാമത്തെ വയസ്സിൽ തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച മഹതി ആണ് ശ്രീലേഖയെന്നും, ദിലീപിന് വേണ്ടി ഇവർ നടത്തുന്ന ഇടപെടൽ യാദൃശ്ചികമെന്നു കരുതുന്നില്ലെന്നും ബിന്ദു അമ്മിണി വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്നാണ് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ സ്വന്തം യു ട്യൂബ് ചാനൽ വഴി പ്രതികരിച്ചത്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണെന്നും തെളിവ് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറയുന്നു.
ശ്രീലേഖയുടെ വാദം അങ്ങേയറ്റം സ്തീവിരുദ്ധമാണെന്നും സിന്റെ അന്വേഷണഘട്ടത്തിൽ ഉൾപ്പിട്ടിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥഎന്ന നിലയിൽ ഇവർ നടത്തിയിരിക്കുന്നത് നിയമവിരുദ്ധവും നീതിക്ക് നിരക്കാത്താണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശ്രീലേഖയ്ക്കെതിരെ വിമര്‍ശനവുമായി നേരത്തെ ഡബ്ല്യൂ.സി.സി അംഗം ദീദി ദാമോദരനും രംഗത്ത് വന്നിരുന്നു. നേരത്തെ ശ്രീലേഖ ആര്‍ക്കുവേണ്ടിയാണ് സംസാരിച്ചതെന്ന് വ്യക്തമാണ്.കേസിലെ ഓരോ വസ്തുതകളും എടുത്തുപറയുന്നത് ഇതിനാണ്. ശ്രീലേഖയുടെ നിലപാടുകള്‍ ഇരട്ടത്താപ്പ് നിറഞ്ഞതെന്നും ദീദി ദാമോദരന്‍ പറഞ്ഞു.
ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ പതിനെട്ടാമത്തെ വയസ്സിൽ എന്നെ അയൽവാസിയുടെ പല്ല് അടിച്ചു കൊഴിച്ചു എന്ന കള്ള കേസിൽ കുടുക്കി ജയിലിലടച്ച മഹതി ആണ് ഈ ശ്രീലേഖ എന്ന സ്ത്രീ വിരുദ്ധ. ദിലീപ്ന് വേണ്ടി ഇവർ നടത്തുന്ന ഇടപെടൽ യാദൃശ്ചികമെന്നു കരുതുന്നില്ല. കേസിന്റെ അന്വേഷണഘട്ടത്തിൽ ഉൾപ്പിട്ടിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥഎന്ന നിലയിൽ ഇവർ നടത്തിയിരിക്കുന്നത് തീർത്തും നീതിക്ക് നിരക്കാത്തത് ആണ് നിയമ വിരുദ്ധം ആണ്.
സർവിസിൽ നിന്നും വിരമിച്ചു എന്ന് കരുതി ഏതു ക്രിമിനലിനും ഒപ്പം ചേർന്നു പ്രവർത്തിക്കാം എന്ന് കരുതുന്നു എങ്കിൽ പെൻഷൻ ആനൂകൂല്യങ്ങൾ തിരികെ നൽകി ക്രിമിനലുകളുടെ കയ്യിൽ നിന്നും ശമ്പളം വാങ്ങുക. മിനിമം സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് എങ്കിലും മറക്കാതെ ഇരിക്കുക ശ്രീലേഖ.
അതേസമയം ശ്രീലേഖയ്ക്കെതിരെ അന്വേഷണം വേണമെന്ന് കെകെ രമ എംഎല്‍എഎ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആര്‍ ശ്രീലേഖ മുമ്പും ദിലീപിന് അനുകൂലമായി നിലപാടെടുത്തിരുന്നു. ശ്രീലേഖയ്ക്ക് എതിരെ അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam