'ദിലീപും സുനിയും ഒന്നിച്ചുള്ള ചിത്രം ഒറിജിനല്‍, കൃത്രിമം നടന്നിട്ടില്ല', ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫര്‍
ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് തന്‍റെ ഫോണില്‍ എടുത്ത സെല്‍ഫിയാണിതെന്നും ഫോട്ടോയില്‍ എഡിറ്റ് വരുത്തിയിട്ടില്ലെന്നും ബിദില്‍ പറഞ്ഞു.
കൊച്ചി: പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന ആര്‍ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദില്‍. സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ലെന്നാണ് ഫോട്ടോഗ്രാഫര്‍ പറയുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് തന്‍റെ ഫോണില്‍ എടുത്ത സെല്‍ഫിയാണിതെന്നും ഫോട്ടോയില്‍ എഡിറ്റ് വരുത്തിയിട്ടില്ലെന്നും ബിദില്‍ പറഞ്ഞു. ഫോട്ടോയും ഫോട്ടോ പകര്‍ത്തിയ ചിത്രവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ വിശദീകരിച്ചു.
നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളിയത്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജം ആണ്. ഇരുവരും ഒരേ ടവർ ലൊക്കേഷനില്‍ വന്നിരുന്നു എന്നത് വിശ്വാസ്യ യോഗ്യമല്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്.
ദിലീപിനെ ശ്രീലേഖ എന്തിന് നിരപരാധിയാക്കുന്നു? നടി കേസിലെ വസ്തുതകളെ വളച്ചൊടിയ്ക്കുന്നതായി വിമർശനം
നടിയെ ആക്രമിച്ച കേസിൽ ആർ ശ്രീലേഖയുടെ അവകാശവാദങ്ങൾ പലതും പ്രോസിക്യൂഷൻ കേസുമായി ഒത്തുപോകുന്നതല്ല. അർധ സത്യങ്ങളോ അസത്യങ്ങളോ ആണ് ഇവയെന്നാണ് നിരീക്ഷണം. കോടതി അന്തിമവിധി പറയും മുമ്പ് വിചാരണയിലിരിക്കുന്ന കേസിൽ ശ്രീലേഖ നിഗമനത്തിലെത്തിയതാണ് ചോദ്യം ചെയ്യപ്പെടുന്നതും.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ നിരപരാധിയെന്ന് മുദ്രകുത്തി ആർ ശ്രീലേഖ നടത്തിയ പരാമർശങ്ങളുടെ യുക്തി കൂടിയാണ് ഈ ഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുന്നത്. ജയിലിൽ നിന്ന് പൾസർ സുനി പറഞ്ഞിട്ടാണ് വിപിൻ ലാൽ കത്തെഴുതിയതെന്ന് സഹതടവുകാരടക്കം മൊഴി നൽകിയിരുന്നു. എന്നാൽ മറ്റാരുടെയോ നിർദേശപ്രകാരം ജയിലിന് പുറത്ത് വച്ച് വിപിൻ ലാൽ കത്തെഴുതിയെന്നാണ് ശ്രീലേഖ തന്റെ യൂട്യൂബ് വീഡിയോയിലൂടെ വാദിക്കുന്നത്. എന്നാൽ ജയിലിലെ സെല്ലിൽ കിടന്ന് വിപിൻ ലാലിനെക്കൊണ്ട് പൾസർ സുനി കത്തെഴുതിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ കത്തിലെ കൈയ്യക്ഷരം തന്‍റേതാണെന്ന് വിപിൻ ലാലും സമ്മതിച്ചിട്ടുണ്ട്.
'പറയേണ്ടതെല്ലാം വീഡിയോയിലുണ്ട്, ഈ വിവാദങ്ങളെല്ലാം പ്രതീക്ഷിച്ചത്': ആർ ശ്രീലേഖ
കൊച്ചിയിൽ 'മഴവില്ലഴകിൽ അമ്മ' എന്ന പരിപാടിയ്ക്കിടെയാണ് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ വഴക്കുണ്ടാകുന്നത്. അതിന് താരങ്ങളും സാക്ഷികളാണ്. പൾസർ സുനിയുടെ പശ്ചാത്തലമറിയാവുന്ന ദിലീപ് അവിടെ വെച്ചാണ് ക്വട്ടേഷൻ നൽകിയത്. പൾസർ സുനിയെ പിടികൂടി ചോദ്യം ചെയ്ത ആദ്യ അന്വേഷണസംഘത്തോട് ദിലീപിന്‍റെ പങ്കാളിത്തത്തെപ്പറ്റി എന്തുകൊണ്ട് മിണ്ടിയില്ല എന്ന ശ്രീലേഖയുടെ ചോദ്യത്തെയും പ്രോസിക്യൂഷൻ നിരാകരിക്കുന്നു.
ഉന്നതർ ഉൾപ്പെട്ട ഗൂഡാലോചന നടന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ആദ്യ കുറ്റപത്രത്തിനുശേഷം അന്വേഷണസംഘം വിപുലീകരിച്ച് വിശദമായി അന്വേഷിച്ച് ദിലീപിലേക്കെത്തിയത്. നടിയെ ആക്രമിച്ച കേസിൽ ഒരുഘട്ടത്തിൽപ്പോലും ഭാഗമായിട്ടില്ലാത്ത ശ്രീലേഖ ജോലിയിൽ നിന്ന് വിരമിച്ച ശേഷം നടത്തുന്ന പരാർമർശങ്ങൾരക്കെതിരെ അന്വേഷണസംഘം നിയമപരമായി നീങ്ങുന്നതും ഇതുകൊണ്ടുതന്നെയാണ്.