
കോഴിക്കോട് : പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന് കിട്ടിയതാണ് കെ കെ രമയുടെ എംഎൽഎ സ്ഥാനമെന്ന എളമരം കരീമിന്‍റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. കെ കെ രമ ഒറ്റുകാരി തന്നെയെന്നും വിപ്ലവ ചരിത്രത്തെ ഒറ്റു കൊടുത്തതിൻ്റെ പ്രതിഫലം തന്നെയാണ് എംഎൽഎ സ്ഥാനമെന്നും സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു.
എളമരം കരീമിന്‍റെ ഒഞ്ചിയം പ്രസംഗത്തെ ന്യായീകരിക്കുകയാണ് സിപിഎം. വിപ്ലവത്തിന്‍റെ ഒറ്റുകാർ തന്നെയാണ് ആർഎംപിയെന്നും എളമരം പറഞ്ഞത് നൂറുശതമാനം ശരിയെന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ വിശദീകരിക്കുന്നു. ടിപി ചന്ദ്രശേഖരൻ വധ ഗൂഡാലോചന കേസിൽ പ്രതിചേർക്കുകയും പിന്നീട് പി മോഹനനെ കോടതി കുറ്റവിമുക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ യഥാർത്ഥ ഒറ്റുകാർ സിപിഎം ആണെന്ന് കെ കെ രമ തിരിച്ചടിച്ചു. ഒറ്റുകാരെന്ന പരാമർശത്തിൽ എളമരത്തിന് പിന്തുണ നൽകുമ്പോഴും പി ടി ഉഷയെക്കുറിച്ചുളള ആരോപണത്തിൽ കൃത്യമായി മറുപടിയില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പവുമില്ലെന്ന ഉഷയുടെ മറുപടിയോടെ ആശങ്ക അവസാനിച്ചെന്ന് സിപിഎം ജില്ല സെക്രട്ടറി മയപ്പെടുത്തുമ്പോഴും വിവാദം ആളിക്കത്തിച്ച് ബിജെപി അനുകൂല്യമെടുക്കേണ്ടെന്നാണ് പാർടി നിലപാട്.
'യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി തെളിയിച്ചുകൊണ്ടിരിക്കുന്നു'; പിടി ഉഷക്കെതിരെ ഒളിയമ്പെയ്ത് എളമരം കരീം
മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്തപ്പോഴാണ് ഉഷയുടെ പേര് പറയാതെ എളമരം കരീം വിമർശനമുന്നയിച്ചത്.സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിരമിച്ചതിന്റെ അടുത്തമാസം രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നും കരീം പറഞ്ഞു.
പ്രധാനമന്ത്രിക്ക് നന്ദി, സ്പോർട്സ് പ്രധാനം, എളമരം കരീമിനോട് ബഹുമാനം: പിടി ഉഷ
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർക്ക് നന്ദിയെന്ന് പിടി ഉഷ. രാഷ്ട്രീയമല്ല സ്പോർട്സാണ് പ്രധാനം. എളമരം കരീം താൻ ബഹുമാനിക്കുന്നതും അടുത്തറിയുന്നതുമായ നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്താവനക്ക് കൂടുതൽ മറുപടി നൽകുന്നില്ല. പലർക്കും പല അഭിപ്രായവും പറയാമെന്നും പിടി ഉഷ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam