
തിരുവനന്തപുരം: ബിപോർജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. കിഴക്കൻ രാജസ്ഥാന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി (Depression) ബിപോർജോയ് മാറി. ഇതോടെ അറബിക്കടലിൽ ദക്ഷിണേന്ത്യയാകെ കാലവർഷം ശക്തിപ്പെടുമെന്ന സൂചനയാണ് വരുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. ഇന്ന് (ജൂൺ 19) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ ഉത്തർപ്രദേശിൽ ഉഷ്ണതരംഗം നേരിടുന്നതിനിടെ ഗാസിയാബാദിൽ മഴ പെയ്തത് ആശ്വാസമായി. രാജസ്ഥാന്‍റെ കിഴക്കൻ മേഖലയില്‍ ഇന്ന് കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറിൽ 40 കി.മീ വേഗതയില്‍ കാറ്റും വീശും. മധ്യപ്രദേശിലെ പടിഞ്ഞാറൻ മേഖലകയില്‍ ഇന്നും നാളെയും കനത്ത മഴക്കും കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചി ബംഗാളിന്റെ ഹിമാലയൻ മേഖലയിലും സിക്കിമിലും അടുത്ത അഞ്ച് ദിവസം അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഈ മേഖലയിൽ അതി തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അസമിലും മേഘാലയിലും ഇന്നും നാളെയും അതി തീവ്ര മഴ ലഭിക്കും. ഉത്തർപ്രദേശിലും ഹിമാചലിലും ഉത്തരാഖണ്ഡിലും വരും ദിവസങ്ങളിൽ മിതമായ മഴ ലഭിക്കും.
തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴക്ക് ചെറിയൊരു ആശ്വാസമുണ്ട്. ചെന്നൈയിൽ 1996 ന് ശേഷം ആദ്യമായി ജൂണിൽ സ്കൂളുകൾക്ക് മഴ ഭീതിയിൽ അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 140 മില്ലിമീറ്റർ മഴ പെയ്തു. ചെന്നൈയിൽ പറന്നിറങ്ങേണ്ട 10 വിമാനങ്ങൾ ബെംഗളൂരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു. മഴ കുറഞ്ഞതോടെ ഇവയിൽ ഏഴെണ്ണം ചെന്നൈയിൽ തിരിച്ചിറങ്ങി. ചെന്നൈയിൽ പുറപ്പെടേണ്ട വിമാനങ്ങൾ മഴയെ തുടർന്ന് വൈകി. ഇതിൽ ചിലത് പുറപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam