കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം

By Web TeamFirst Published Aug 7, 2020, 12:29 PM IST
Highlights

കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച ഹര്‍ജി  കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. 

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം.  കുറ്റപത്രം വായിച്ചു കേൾക്കുന്ന 13 ാം തിയതി വരെ ഫ്രാങ്കോ കേരളം വിടാൻ പാടില്ലന്ന നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇനിയുള്ള ഹിയറിംഗുകളിൽ എല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാകണം. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച ഹര്‍ജി  കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. 

സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും, തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോ മുളക്കൽ സുപ്രീംകോടതിയെ സമീപിച്ചത്. സാക്ഷികളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും തെളിവുകൾ നിലനിൽക്കുന്നതല്ലെന്നും ഹര്‍ജിയിൽ ഫ്രാങ്കോ മുളക്കൽ പറഞ്ഞിരുന്നു. എന്നാല്‍ ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

കോടതി തീരുമാനത്തെ എതിര്‍ക്കാൻ ശ്രമിച്ച ഫ്രാങ്കോ മുളക്കലിന്‍റെ അഭിഭാഷകനോട് ആത്മീയ ശക്തി കോടതിക്കുമേൽ പ്രയോഗിക്കാനാണോ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ചോദിച്ചു. ഫ്രാങ്കോ മുളക്കലിന്‍റെ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ വിചാരണ നേരിടണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

click me!