
മലപ്പുറം;കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒരു മുന്നണി പോലെ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്.മുഖ്യമന്ത്രിയെ അക്രമിക്കുന്നതിൽ ഇരുവർക്കും ഒരേ മനസാണ്.കേരളത്തിൽ ബി ജെ പി യും കോൺഗ്രസും ഒരേ തൂവൽ പക്ഷികളാണ്. ബി ജെ പിക്ക് ബദലാകാന്‍ കേരളത്തിലെ കോൺഗ്രസിന് കഴിയുന്നില്ലെന്നും പി.രാജീവ് കുറ്റപ്പെടുത്തി. കേരളത്തിന്‍റെ വികസനം അട്ടിമറിക്കാനും അരാജകത്വം സൃഷ്ടിക്കാനും ഒരേ മനസ്സാണ് ഇരു പാര്‍ട്ടികള്‍ക്കും..
കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ബിജെപിയും പലപ്പോഴും പരസ്ഫരധാരണയോടെയാണ് മത്സരിച്ചത്.വടകര, ബേപ്പൂര്‍ മോഡലുകള്‍ ആവര്‍ത്തിക്കുന്നു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഈ സഹകരണം കണ്ടു. ബിജെപി വോട്ട് കോണ്‍ഗ്രസിന് കിട്ടിയെന്ന് ഇരു കൂട്ടരും സമ്മതിച്ചു.പരസ്പരസഹകരണത്തിന്‍റെ തെളിവുകളാണ് നേതാക്കളുടെ ആര്‍ എസ് എസ് ബന്ധം സംബന്ധിച്ച തെളിവുകള്‍ പുറത്ത് വരുന്നതിലൂടെ വെളിവാകുന്നതെന്നും പി.രാജിവ് പറഞ്ഞു
'നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹായം ആവശ്യപ്പെട്ട് വിഡി സതീശന്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടുണ്ട്':ആര്‍വി ബാബു
സജി ചെറിയാന്‍റെ ഭരണഘടനവിരുദ്ധ പ്രസംഗത്തിലെ പരമാര്‍ശം ആര്‍ എസ്എസ് ആചാര്യന്‍ ഗോള്‍വര്‍ക്കറിന്‍റെ വിചാരധാരയിലുള്ളതാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രസ്താവനയില്‍ വിവാദം മുറുകുന്നു.നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹായം ആവശ്യപ്പെട്ട് വിഡി സതീശന്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടെന്നും ആര്‍എസ്എസിനെതിരെ സതീശന്‍ ഇപ്പോഴുന്നയിക്കുന്ന വിമര്‍ശനം കാപട്യമെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു. 2006ല്‍ ഗോള്‍വള്‍ക്കറുടെ ജനന്മശതാബ്ദിയോടനുബന്ധിച്ച് പറവൂരില്‍ സംഘടിപ്പിച്ച ചടങ്ങ് സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും ആര്‍വി ബാബു പുറത്ത് വിട്ടു. ആര്‍എസ്എസിനെ ആക്രമിക്കുക വഴി ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് സതീശന്‍റെ ശ്രമമെന്നും ആര്‍വി ബാബു ആരോപിച്ചു.