
തിരുവനന്തപുരം: കഴക്കൂട്ടം ഫ്ലൈഓവറിൽ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് എന്ത് കാര്യം? കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചതാണിത്. വളരെ തിരക്കുള്ള കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇവിടെ കഴക്കൂട്ടം ഫ്‌ളൈ ഓവർ നിർമ്മാണം വിലയിരുത്തുന്നതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രി ബിജെപിയ്ക്കെതിരെ ചോദ്യമുയര്‍ത്തിയത്. വികസനത്തിൽ രാഷ്ട്രീയം ഇല്ലെന്നു ജയശങ്കർ മറുപടി നല്കിയെങ്കിലും ജയശങ്കറിനെ കഴക്കൂട്ടം ഫ്‌ളൈ ഓവറിൽ എത്തിച്ചതിനു പിന്നിൽ ഒരു മിഷൻ ഉണ്ട്. കേരളം പിടിക്കൽ എന്ന ദൗത്യം.
കഴിഞ്ഞ തവണ ബിജെപി തോറ്റതും എന്നാൽ ജയ സാധ്യത ഉള്ളതുമായ ലോക് സഭ സീറ്റുകളിൽ കേന്ദ്ര മന്ത്രിമാർക്ക് ചുമതല നേരത്ത നൽകിയുമാണ് ഇത്തവണത്തെ ഓപ്പറേഷൻ. തിരുവനന്തപൂരത്തിന്റെ ചുമതല ആണ് വിദേശകാര്യമന്ത്രി ജയശങ്കറിന്. ജയശങ്കറിന്‍റെ ആദ്യ റൌണ്ട് മിഷനിൽ കേന്ദ്ര പദ്ധതികളുടെ പുരോഗതി താഴെ തട്ടിൽ കണ്ടറിഞ്ഞു വിലയിരുത്തൽ ആണ്. ജലജീവൻ മിഷൻ, അമൃത് സരോവർ അങ്ങിനെ വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതി നേരിട്ടു വിലയിരുത്തി ഉപഭോക്താക്കളുമായി സംസാരിച്ചായിരുന്നു മന്ത്രിയുടെ സന്ദർശനം. കേന്ദ്ര പദ്ധതികളോട് എങ്ങിനെയാണ് തലസ്ഥാന വാസികളുടെ പ്രതികരണം എന്ന് നോക്കുന്നതിനൊപ്പം പാർട്ടി നേതാക്കളുമായും അണികളുമായും ചർച്ചയും നടത്തി.
Read More : വിദേശകാര്യമന്ത്രിക്ക് വിമർശനം, എസ്. ജയശങ്കറിന്‍റെ വരവ് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച്-മുഖ്യമന്ത്രി
ആദ്യ റൗണ്ട് സന്ദർശന വിവരങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ച്, പിന്നെ അടുത്ത റൗണ്ടുകൾ എന്നതാണ് ബിജെപിയുടെ ഓപ്പറേഷന്‍ സൌത്തിന്‍റെ രീതി. തിരുവനന്തപുരം അടക്കം സംസ്ഥാനത്ത് ആറ് ലോക്സഭ മണ്ഡലങ്ങളിൽ ആണ് ബിജെപി കേന്ദ്ര മന്ത്രിമാർക്ക് ചുമതല നൽകിയുള്ള പരീക്ഷണം. കേന്ദ്ര പദ്ധതികൾ വഴി കേന്ദ്ര മന്ത്രിമാർ വോട്ട് കൊണ്ട് വരുമെന്നാണ് കണക്ക് കൂട്ടൽ. എന്നാല്‍ ആര് മത്സരിക്കും എന്നതാണ് തിരുവനന്തപുരത്തു മാത്രമല്ല, ബിജെപി ലക്ഷ്യമിടുന്ന കേരളത്തിലെ മറ്റ് അഞ്ചു മണ്ഡലങ്ങളിലെയും വെല്ലുവിളി. കഴിഞ്ഞ തവണ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിൽ ജയിച്ച ശശി തരൂർ വീണ്ടും മണ്ഡലം നില നിർത്താൻ ഇറങ്ങും എന്നതിൽ കോൺഗ്രസിൽ സംശയം ഇല്ല. ജയശങ്കർ ആദ്യ റൌണ്ട് കഴിഞ്ഞു മടങ്ങുമ്പോൾ ബിജെപിക്കാരും ആലോചിക്കുന്നത് ആരെ ഇറക്കിയാൽ തലസ്ഥാനം പിടിക്കാം എന്നാണ്.
Read More : 'കേന്ദ്രമന്ത്രി ജയശങ്കറിന്‍റെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയുടെ അസ്വസ്ഥത ഭയം കൊണ്ട് ': കെ സുരേന്ദ്രന്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam