
തിരുവനന്തപുരം: സിനിമ താരവും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പതിവ് നടപടികള്‍ മറികടന്നാണ് താരത്തിന് ഔദ്യോഗിക ചുമതല നല്‍കിയിട്ടുള്ളത്. പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രെട്ടറിമാരും മാത്രം കോർ കമ്മിറ്റിയിൽ വരുന്നതായിരുന്ന പാര്‍ട്ടിയിലെ പതിവ് രീതി. താരത്തെ ഉള്‍പ്പെടുത്തിയത് കേന്ദ്ര നിർദേശ പ്രകാരമാണ്. പലപ്പോഴും പാര്‍ട്ടി ചുമതലയേറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴും തന്‍റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി.
താരത്തെ മുന്‍ നിര്‍ത്തി കേരളത്തില്‍ കരുത്ത് കൂട്ടണമെന്നുള്ളത് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ ഏറെ നാളായുള്ള ആഗ്രഹമാണ്. അതിന് തടസം നിന്നിരുന്നത് ഇത്രയും കാലം അദ്ദേഹം തന്നെയായിരുന്നു. സിനിമയില്‍ തിരക്കാണെന്ന് പറഞ്ഞു കൊണ്ട് സുരേഷ് ഗോപി ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍, നിര്‍ബന്ധമായും സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടണമെന്നുള്ള നിര്‍ദേശം കേന്ദ്രം നല്‍കുകയായിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചത് നിര്‍ണായകമായി. സുരേഷ് ഗോപിക്ക് സുരേന്ദ്രന്‍റെ വലിയ പിന്തുണ കൂടെയുണ്ട്. സാധാരണ നിലയില്‍ പ്രസിഡന്‍റ്, മുന്‍ പ്രസിഡന്‍റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി തുടങ്ങി സുപ്രധാന നേതൃത്വങ്ങളാണ് കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടാറുള്ളത്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍ കമ്മിറ്റി.
അതിലേക്കാണ് ഇപ്പോള്‍ യാതൊരു വിധത്തിലുള്ള മറ്റ് പദവികളും ഇല്ലാതെ സുരേഷ് ഗോപി എത്തുന്നത്. കേന്ദ്രത്തിന്‍റേത് വളരെ അസാധാരണ നടപടിയാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇതൊരു തുടക്കം മാത്രമായി കാണാമെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന സൂചന. അടുത്ത് തന്നെ സുരേഷ് ഗോപിയെ തന്നെ പാര്‍ട്ടിയുടെ മറ്റൊരു സ്ഥാനം കൂടി എത്താനുള്ള സാധ്യതയുണ്ട്. പക്ഷേ, സുരേഷ് ഗോപി എത്രത്തോളം സജീവമായ പാര്‍ട്ടിയുടെ പൊതു പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്നുള്ളതാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇക്കാര്യം പല തവണ ആഴശ്യപ്പെട്ടപ്പോഴും അദ്ദേഹം മാറി നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. കോര്‍ കമ്മിറ്റി അംഗം എന്ന നിലയില്‍ ഔദ്യോഗികമായി സുരേഷ് ഗോപിക്ക് വലിയ ചുമതലയാണ് ഇപ്പോള്‍ പാര്‍ട്ടി നല്‍കിയിട്ടുള്ളത്. പാര്‍ട്ടിയുടെ നിര്‍ണായക യോഗങ്ങളില്‍ ഉള്‍പ്പെടെ താരത്തിന് ഇനി പങ്കെടുക്കേണ്ടി വരും. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഒരു നിര്‍ണായക നീക്കമായും ഇതിനെ വിലയിരുത്താവുന്നതാണ്.
സെപ്റ്റംബറില്‍ കേരളം സന്ദര്‍ശിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ സംസ്ഥാന നേതൃത്വത്തിന് വ്യക്തമായ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് ജയ സാധ്യതയുള്ള ആറ് ലോക്സഭ മണ്ഡലങ്ങളിൽ ഉടൻ പ്രവർത്തനം ശക്തമാക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. ബൂത്ത് ഇന്‍ ചാർജുമാർ മുതൽ മുതിർന്ന നേതാക്കൾ വരെ സജീവമായി വീട് കയറൽ അടക്കം നടത്തണമെന്ന് നദ്ദ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam