
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ സീൽ പതിച്ചതുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തുന്നു. വിവാദ സർക്കുലറിന്റെ ചിത്രം പങ്കുവെച്ച 270 എക്‌സ് ഹാൻഡിലുകൾക്കും, 200 ഫേസ്ബുക്ക് പേജുകൾക്കും, 90 ഇൻസ്റ്റാഗ്രാം ഐഡികൾക്കും കേരള പോലീസ് നോട്ടീസ് അയച്ചു. പോലീസിന്റെ നിർദ്ദേശപ്രകാരം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വിവാദ ചിത്രം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തെങ്കിലും, എക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് പോസ്റ്റുകൾ പൂർണമായി നീക്കിയിട്ടില്ല.പോലീസിനെ ഉപയോഗിച്ച് സമൂഹമാധ്യമ ഉപയോക്താക്കളെ നിശബ്ദരാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന വിമർശനം ശക്തമായി ഉയരുന്നുണ്ട്.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഈ വിഷയം ശക്തമായ പ്രചാരണ ആയുധമാക്കി മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നു എന്ന് തങ്ങൾ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ സംഭവമെന്ന് ടിഎംസി നേതാക്കൾ ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത പൂർണ്ണമായും തകർന്നുവെന്നും, രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നും നേതാക്കൾ പറയുന്നു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പ്രധാന ആയുധമായി ഈ സർക്കുലർ വിവാദം ടിഎംസി ഉപയോഗിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ് നേതൃത്വം വിമർശിച്ചത്. ഗുരുതരമായ ഒരു തെറ്റ് സംഭവിച്ചിട്ടും അത് തിരുത്തി മാപ്പ് പറയുന്നതിന് പകരം, പോലീസിനെ ഉപയോഗിച്ച് വിമർശിച്ചവർക്ക് നോട്ടീസ് അയക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു. ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇന്നുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ സീൽ വന്നത് കേവലം സാങ്കേതിക പിഴവായി കാണാനാവില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam