
ഇടുക്കി: ഇടുക്കി രൂപതയിൽ വിവാദമായ സിനിമ 'ദ കേരള സ്റ്റോറി' പ്രദർശിപ്പിച്ചതിനെ സ്വാഗതം ചെയ്ത് ബിജെപി. ഇടുക്കി രൂപതയുടെ സമീപനം യഥാർത്ഥ്യ ബോധത്തോടെയെന്ന് ബിജെപി മധ്യമേഖല പ്രസിഡണ്ട് എൻ ഹരി പറഞ്ഞു. കേരള സ്റ്റോറിക്കെതിരെയും അത് പ്രദർശിപ്പിക്കുന്നതിനെ എതിർത്തുകൊണ്ടുമുള്ള ഇടതുവലതു മുന്നണികളുടെ പ്രചാരണത്തിനുമേറ്റ തിരിച്ചടിയാണ് രൂപതയുടെ നിലപാടെന്നും എന്‍ ഹരി പറഞ്ഞു.
വിശ്വാസോത്സവത്തിന്‍റെ ഭാഗമായിട്ടാണ് ഇടുക്കി രൂപതയില്‍ 'ദ കേരള സ്റ്റോറി' സിനിമ പ്രദര്‍ശിപ്പിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതിയാണ് പ്രദര്‍ശനം നടന്നത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കുട്ടികളുടെ മുന്നില്‍ സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറയുന്നത്.
ഇതിനിടെ, സംഭവത്തില്‍ വിശദീകരണമായി ഇടുക്കി രൂപത രംഗത്തെത്തി. ക്ലാസിലെ ഒരു വിഷയം പ്രണയമായിരുന്നവെന്ന് ഫാ. ജിൻസ് കാരക്കാട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താൻ കുട്ടികളോട് ആവശ്യപ്പെട്ടതാണ്. നിരവധി കുട്ടികൾ പ്രണയക്കൂരുക്കിൽ അകപ്പെടുന്നതിനാൽ ആണ് വിഷയം എടുത്തതെന്നും ഫാ. ജിന്‍സ് കാരക്കാട്ട് വിശദീകരിച്ചു.
പ്രതിഷേധങ്ങള്‍ക്കിടെ വിവാദ സിനിമ 'ദ കേരള സ്റ്റോറി' കഴിഞ്ഞ ദിവസമാണ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്. ചിത്രം ദൂരദര്‍ശനില്‍ പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു. നഗ്നമായ പെരുമാറ്റ ചട്ടലംഘനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
മണിപ്പൂര്‍ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
'പ്രണയ ബോധവത്ക്കരണം'; വിദ്യാർത്ഥികൾക്കായി 'ദ കേരള സ്റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി രൂപത