Thalassery : നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ പ്രകടനം നടത്തി ബിജെപി, സുരക്ഷ ശക്തമാക്കി

Published : Dec 03, 2021, 06:09 PM ISTUpdated : Dec 03, 2021, 08:04 PM IST
Thalassery : നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ പ്രകടനം നടത്തി ബിജെപി, സുരക്ഷ ശക്തമാക്കി

Synopsis

രണ്ട് ദിവസം മുൻപ് കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ചരമവാർഷിക ദിനത്തിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകർ തലശ്ശേരി ന​ഗരത്തിൽ പ്രകടനം നടത്തിയിരുന്നു. ഇതിൽ പ്രകോപന മുദ്രാവാക്യം ഉയർന്നതിനെത്തുടർന്നാണ് നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയത്. 

തലശ്ശേരി: നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ (Thalassery) ബിജെപി-ആർഎസ്എസ് പ്രവർത്തകർ തടിച്ചു കൂടിയതിനെ തുടർന്ന് വൈകിട്ടോടെ നിലനിന്നത് വൻ സംഘർഷാവസ്ഥ. തലശ്ശേരിയിലെ ബിജെപി ഓഫീസിന് മുന്നിൽ ഒത്തുചേർന്ന പ്രവർത്തകർ അവിടെ നിന്നും മുദ്രാവാക്യം വിളിയുമായി സിപിഎം ഓഫീസിലേക്ക് വരികയായിരുന്നു. ഏതാണ്ട് മുന്നൂറോളം ബിജെപി പ്രവർത്തകർ തലശ്ശേരി ടൗണിൽ എത്തിയിരുന്നു. ന​ഗരത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലായി ബിജെപി പ്രവ‍ർത്തകർ തമ്പടിച്ചു നിന്നു. പത്ത് മിനിറ്റിനകം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പൊലീസ് ബിജെപി പ്രവ‍ർത്തകരോട് ആവശ്യപ്പെടുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തതിനെത്തുടർന്ന് പ്രവർത്തകർ പിന്നീട് പിരിഞ്ഞുപോകുകയായിരുന്നു.

രണ്ട് ദിവസം മുൻപ് കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ചരമവാർഷിക ദിനത്തിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകർ തലശ്ശേരി ന​ഗരത്തിൽ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിൽ വർ​ഗീയചേരിതിരിവുണ്ടാക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഭവം വിവാദമായതിനെ തുട‍ർന്ന് കണ്ടാലറിയുന്ന 25 ആർഎസ്എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ പ്രകടനത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം എസ്.‍ഡിപിഐ, യൂത്ത് ലീ​ഗ്, സിപിഎം സംഘടനകൾ തലശ്ശേരി ടൗണിൽ മുദ്രാവ്യം വിളിച്ചിരുന്നു. എസ്‍ഡിപിഐ പ്രകടനത്തിനിടെ വ‍ർ​ഗ്​ഗീയ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഇന്ന് ബിജെപി പ്രവർത്തകർ വീണ്ടും പ്രകടനം നടത്തും എന്ന് പ്രഖ്യാപിച്ചു. ഇതോടെ തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ണൂർ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

ഇന്നു മുതൽ ഡിസംബർ ആറാം തീയതി വരെയാണ് നിരോധനാജ്ഞ. നിരോധനാജ്ഞയുടെ ഭാ​ഗമായി ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും പ്രകടനങ്ങൾക്ക് നിരോധനിച്ചതായും പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഈ നിരോധനാജ്ഞ ലംഘിച്ചും ബിജെപി പ്രവർത്തകർ ഇവിടെ സംഘടിക്കുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും വളരെ പെട്ടെന്ന് തന്നെ ബിജെപി പ്രവർത്തകർ ന​ഗരത്തിൻ്റെ പലഭാ​ഗത്തായി തമ്പടിച്ചു. 

സംഘർഷസാധ്യത ഒഴിവാക്കാൻ പത്ത് മിനിറ്റിനകം പ്രതിഷേധം അവസാനിപ്പിച്ച് സ്ഥലത്ത് നിന്നും മാറണമെന്നും അല്ലാത്ത പക്ഷം എല്ലാവരേയും അറസ്റ്റ് ചെയ്തു നീക്കുമെന്നും പൊലീസ് ബിജെപി നേതാക്കളെ അറിയിച്ചു. പിന്നീട് ബിജെപി നേതൃത്വത്തിൻ്റെ നിർദേശപ്രകാരം ബിജെപി പ്രവർത്തകർ സമാധാനപരമായി പിരിഞ്ഞു പോവുകയായിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ കണ്ണൂർ കമ്മീഷണർ ആർ.ഇളങ്കോയുടേയും മൂന്ന് അസി.കമ്മീഷണ‍ർമാരുടേയും നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് തലശ്ശേരി ന​ഗരത്തിൻ്റെ എല്ലാ ഭാ​ഗത്തുമായി ക്യാംപ് ചെയ്യുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ദുരന്തമുണ്ടായില്ലേ? അന്ന് എല്ലാ സഹായവും കൈനീട്ടി വാങ്ങിയില്ലേ? കേരളത്തോട് കേന്ദ്രത്തിന് വല്ലാത്തൊരു പക: മുഖ്യമന്ത്രി
ബീഫ് ഫെസ്റ്റ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതെന്ന് എംഎസ്എഫ്, ആർഎസ്എസിന്റെ ദാസ്യപ്പണി എന്ന് എസ്എഫ്ഐ