Sandeep Murder : രാഷ്ട്രീയ കൊലപാതകമല്ലെന്ന് അന്വേഷണം കഴിയാതെ പറയരുത്; തിരിച്ചുവരവിൽ പൊലീസിനെതിരെ കോടിയേരി

Published : Dec 03, 2021, 05:51 PM ISTUpdated : Dec 03, 2021, 06:48 PM IST
Sandeep Murder : രാഷ്ട്രീയ കൊലപാതകമല്ലെന്ന് അന്വേഷണം കഴിയാതെ പറയരുത്; തിരിച്ചുവരവിൽ പൊലീസിനെതിരെ കോടിയേരി

Synopsis

സന്ദീപിനെ അരുംകൊല ചെയ്തത് ആസൂത്രിതമായിട്ടാണ്. പിന്നിൽ ആർഎസ്എസ് ബിജെപി സംഘമാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. 

പത്തനംതിട്ട: തിരുവല്ല പെരിങ്ങരിയിലെ സിപിഎം (cpm) ലോക്കൽ സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് നിഗമനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). അന്വേഷണം കഴിയാതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പൊലീസ് ഏറ്റെടുക്കരുതെന്നും കോടിയേരി പറഞ്ഞു. സർക്കാർ ഇക്കാര്യം പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. അതേസമയം, അറസ്റ്റിലായരിൽ മൂന്ന് പേർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി തിരിച്ചടിച്ചു.

പൊലീസ് നടപടി സർക്കാർ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. സന്ദീപിൻറേത് ആസൂത്രിക കൊലപാതകമാണ്. പിന്നിൽ ആർഎസ്എസ്-ബിജെപി സംഘമാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കൊലക്ക് പകരം കൊലയല്ല സിപിഎം നയമെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം കൊലപാതകത്തിന് പിന്നാലെ ഉന്നയിച്ച ആരോപണം പൂർണമായും സംസ്ഥാന നേതൃത്വവും ഏറ്റെടുത്തു. 

2016 ന് ശേഷം 20 സിപിഎം പ്രവർത്തകർ മരിച്ചു. 15 പേരെ കൊലപ്പെടുത്തിയത് ആർഎസ്എസ് പ്രവർത്തകരാണ്. സന്ദീപിൻറേത് രാഷ്ട്രീയ കൊലപാതകം അല്ലെന്ന ബിജെപി വാദം അന്വേഷണം കഴിയാതെ പറയരുത് പൊലീസ് ആവർത്തിക്കരുതെന്ന് കോടിയേരി പറഞ്ഞു. ഇത്തരം വാദങ്ങൾ പൊലീസ് സാധാരണ രീതിയിൽ നടത്താൻ പാടില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരിയ കൊലപാതകം പ്രാദേശിക പ്രശ്നമായിരുന്നു. പ്രതിയാക്കി എന്ന് പറഞ്ഞ് കുറ്റവാളിയാകില്ല. നിരപരാധികൾക്കൊപ്പം സിപിഎം ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതിനിടെ, സന്ദീപിൻറേത് ഹീനമായ കൊലപാതകമാണെന്നും പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. എന്നാൽ, സന്ദീപിൻറെ  കൊലപാതകവുമായി ബന്ധമുണ്ടെന്ന ആരോപണം പത്തനംതിട്ട ജില്ലാ നേതൃത്വം നിഷേധിച്ചു. സിപിഎം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.

Also Read: 'ഹീനം, അപലപനീയം'; കൊലപാതകത്തിന്റെ കാരണം അന്വേഷിച്ച് പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

അതിനിടെ, രാഷ്ട്രീയ കൊലപാതകങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അപലപിച്ചു. വ്യത്യസ്ത ആശയങ്ങളെ ജീവനെടുത്ത് കൊണ്ടല്ല നേരിടേണ്ടത്. കുറ്റവാളികൾക്കെതിരെ പൊലീസ് ശക്തമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷ. ഒരു അക്രമവും വെച്ച് പൊറുപ്പിക്കരുതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. തിരുവല്ലയിൽ സിപിഎം പ്രാദേശിക നേതാവ് സന്ദീപിനെ കുത്തിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ വാക്കുകൾ.

Also Read: 'ആശയങ്ങളെ ജീവനെടുത്ത് കൊണ്ടല്ല നേരിടേണ്ടത്', രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ

 

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്‍റെ നെ‌ഞ്ചിൽ ഒമ്പത് വെട്ടേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും രാത്രിയോടെ നാല് പേർ പിടിയിലായി. ഇന്ന് അഞ്ചാമനെയും പിടികൂടിയോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ജിഷ്ണു രഘു, നന്ദു, പ്രമോദ്,  മുഹമ്മദ് ഫൈസൽ, അഭി എന്നിവരാണ് കേസിലെ പ്രതികൾ. 

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരിൽ മൂന്ന് പേരെ ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്.. എടത്വായിൽ നിന്നാണ് അബിയെ പിടികൂടിയത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്‍റാണ് മുഖ്യപ്രതി ജിഷ്ണു രഘു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. 

Also Read: സന്ദീപ് കൊലപാതകം; നാല് പ്രതികൾ പിടിയിൽ;പിടിയിലായത് ആലപ്പുഴ കരുവാറ്റയിൽ നിന്ന്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കൊട്ടാരക്കരയുടെ പ്രതിനിധി അത്ര ചീപ്പാകരുത്', ധനമന്ത്രിക്കെതിരെ അഖിൽ മാരാർ, പത്രപ്രവർത്തക യൂണിയൻ ഫണ്ട് തട്ടിപ്പ് റിപ്പോർട്ട് പൂഴ്ത്തിയെന്ന് ആരോപണം
കണ്ണുകൾ ദാനം ചെയ്‌ത് കുടുംബം; കൊച്ചിയിൽ 23കാരൻ അപകടത്തിൽ മരിച്ചു; ഇടിച്ച വാഹനം നിർത്തിയില്ല