
കണ്ണൂര്‍ : വിവിധ ജില്ലകളിലെ മൂന്ന് ദിവസത്തെ പൊതുപരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് മടങ്ങി. വൈകിട്ടോടെ അദ്ദേഹം തലസ്ഥാനത്തെത്തും. സ്വപ്ന സുരേഷ് സ്വര്‍ണ കറൻസി കടത്ത് ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ വലിയ സുരക്ഷയാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികൾക്കുണ്ടായിരുന്നത്. എന്നാൽ ഇതിനിടയിലും പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിച്ചു. കണ്ണൂര്‍ കൊതേരിയിലും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കനത്ത പൊലീസ് സന്നാഹത്തെ കബളിപ്പിച്ച് കൊതേരിയിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരി കൊടി വീശിയത്. മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിൽ കാൾട്ടക്സ് ജംഗ്ഷന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്.
കാൾട്ടക്സ് ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. എന്നാൽ ഇവരെ കബളിപ്പിച്ച് അതിന് മുൻപുള്ള സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടികാണിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ടൗൺ പൊലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി. മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി നീളെ പ്രതിഷേധിക്കാനായിരുന്നു യൂത്ത് കോൺഗ്രസ് തീരുമാനം.
'കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടൻ, ഷാജ് ഫ്രോഡ്, വിജയ് സാഖറെയ്ക്കും പങ്ക്', സ്വപ്ന
മുഖ്യമന്ത്രിയുടെ സുരക്ഷ : പൊതുജനത്തെ അനാവശ്യമായി വഴിയിൽ തടയരുതെന്ന് പൊലീസ് മേധാവി
മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ അനാവശ്യമായി വഴിയിൽ തടയരുതെന്ന് പൊലീസിന് നിർദേശം നൽകിയതായി ഡിജിപി അനിൽകാന്ത്. കറുത്ത മാസ്‍ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരിൽ വിലക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയതായും ഡിജിപി വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും ഡിജിപി പറഞ്ഞു. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിതായും അനിൽകാന്ത് അറിയിച്ചു. ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡിജിപി വാർത്താക്കുറിപ്പ് ഇറക്കിയത്.
ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കൂട്ടർ വഴി തടയുന്നുവെന്നും, ചില പ്രത്യേക തരം വസ്ത്രങ്ങൾ പാടില്ലെന്നും നിർദേശമുണ്ടെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി. പിണറായിയുടെ വാക്കുകൾ ഇവിടെ വായിക്കാം.'ആരെയും വഴി തടയില്ല, കറുത്ത വസ്ത്രത്തിന് വിലക്കില്ല', വിശദീകരണവുമായി മുഖ്യമന്ത്രി