
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സിപിഎമ്മുകാരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരെയാണ് കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. വി കെ നിഷാദ് പയ്യന്നൂർ നഗരസഭയിൽ 46 ആം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും സ്ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും.
പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയവരില്‍ പയ്യന്നൂർ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും. പയ്യന്നൂർ നഗരസഭയിലെ മത്സരിക്കുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് നിഷാദ്, നന്ദകുമാർ എന്നിവർ കുറ്റക്കാരാണെന്നാണ് തളിപ്പറമ്പ് അഡീഷണൽ കോടതി കണ്ടെത്തിയത്. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂർ വധക്കേസിൽ പി ജയരാജൻ അറസ്റ്റിലായതിനെ തുടർന്ന് പയ്യന്നൂർ ടൗണിൽ വെച്ച് പൊലീസിനെതിരെ നിഷാദ് അടക്കമുള്ള പ്രതികൾ ബോംബ് എറിയുകയായിരുന്നു. ഐപിസി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്തിന്റെതാണ് ഉത്തരവ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam