
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ ആരോപണം ഉയർന്ന നിയമന കോഴക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അഖിൽ സജീവിന്‍റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്ന് പൊലീസ്. തട്ടിപ്പിലൂടെ കിട്ടിയ പണം എവിടെ പോയി അറിയില്ല. ഇതിനെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ കഴിയാൻ അഖിൽ സജീവിന് ആരും സഹായം നൽകിയതായി അറിയില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
തേനിയിൽ നിന്നാണ് പത്തനംതിട്ട പൊലീസ് ഇന്ന് രാവിലെ അഖിൽ സജീവിനെ പിടികൂടിയത്. പത്തനംതിട്ട സിഐടിയു ഓഫീസിൽ 2021 ൽ സാമ്പത്തിക ക്രമക്കേട് നടത്തി എന്ന കേസിലാണ് ഇപ്പോൾ അഖിൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ ആരോപണം ഉയർന്ന നിയമന കോഴക്കേസിൽ തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ടയിലെ കേസിൽ കോടതിയിൽ ഹാജരാക്കിയ ശേഷമാകും തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസ് അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങുക. അഖിൽ സജീവനെ ചോദ്യം ചെയ്യാൻ കണ്ടോൻമെന്റ് പൊലീസ് പത്തനംതിട്ടയിലെത്തിയിട്ടുണ്ട്. അഖിലിനെ ചോദ്യം ചെയ്യുന്നതോടെ സംസ്ഥാനത്ത് പലയിടത്തും നടന്ന നിരവധി തട്ടിപ്പുകളുടെ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണം സംഘം പ്രതീക്ഷിക്കുന്നത്.
Also Read: അഖിൽ സജീവ് ഉൾപ്പെട്ട നോർക്ക നിയമന കോഴക്കേസ്; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രാദേശിക നേതാവ്
മലപ്പുറം സ്വദേശി ഹരിദാസാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത്. ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് മരുമകൾ ഡോ. നിതരാജ് അപേക്ഷിച്ചതിന് പിന്നാലെ അഖിൽ സജീവ് ജോലി വാഗ്ദാനം ചെയ്ത് ഇങ്ങോട്ട് വന്നുവെന്നും അഞ്ച് ലക്ഷം നൽകിയാൽ ജോലി ഉറപ്പെന്നായിരുന്നു വാഗ്ദാനമെന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്. 25000 രൂപ അഡ്വാൻസായി അഖിൽ സജീവിന് മാർച്ച് 24 ന് ഗൂഗിൾ പേ ചെയ്തു. പിന്നീട് ഒരുലക്ഷം തിരുവനന്തപുരത്തെത്തി അഖിൽ സജീവ് അയച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ള അഖിൽ മാത്യുവെന്ന് പരിചയപ്പെടുത്തിയ ആൾക്ക് കൈമാറി. എന്നാൽ അഖിൽ മാത്യുവല്ല, അഖിൽ മാത്യുവെന്ന പേരിൽ അഖിൽ സജീവയച്ച മറ്റൊരാൾക്കാകും പണം കൈമാറിയതെന്നാണ് നിലവിൽ പൊലീസ് പറയുന്നത്. പിടിയിലായ അഖിൽ സജീവനെ ചോദ്യം ചെയ്ത ശേഷം ഇക്കാര്യത്തിലും വ്യക്തത ലഭിക്കും. പണം കൊടുത്തതിന് പിന്നാലെ നിത രാജിന് ആയുഷ് വകുപ്പിൽ നിന്നും ഇ മെയിൽ വന്നു. 25 നകം നിയമന ഉത്തരവ് കിട്ടുമെന്നായിരുന്നു മെയിൽ. ഇതിന് പിന്നാലെ അഖിൽ സജീവന് അൻപതിനായിരം രൂപ കൂടി നൽകി. നിയമനം കിട്ടാത്തതിനെ തുടർന്ന് ഹരിദാസൻ ഈ മാസം 13 ന് ആരോഗ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.