
എറണാകുളം: കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്ന് കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ. റെയിൽവേ പൊലീസിനോടാണ് ആളൂരിനെ കാണാനാണ് എത്തിയതെന്നും ആളൂർ അന്തരിച്ച വിവരം എറണാകുളത്ത് എത്തിയതിന് ശേഷമാണ് അറിഞ്ഞതെന്നും ബണ്ടി ചോർ പറഞ്ഞത്. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു എന്നും ദേവേന്ദർ സിംഗ് എന്ന ബണ്ടി ചോർ പറഞ്ഞു. ഇന്നലെ രാത്രിയാണ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പ് മുറിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ മുതൽ ബണ്ടി സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഉറപ്പിച്ചു. ബണ്ടി ചോർ പറയുന്നത് പൂർണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. ഇയാൾ ഇപ്പോഴും സൗത്ത് റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്.
നിലവിലെ കേസുകളിൽ ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയിരിക്കുകയാണ് ബണ്ടി ചോർ. കൊച്ചി സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് ഇന്നലെ ഇയാൾ എത്തിയത്. ഹൈക്കോടതിയിൽ നിയമപരമായ ആവശ്യത്തിന് അഭിഭാഷകൻ ആളൂരിനെ കാണാൻ വന്നതെന്നാണ് ബണ്ടി ചോർ പൊലീസിന് നൽകിയിരിക്കുന്ന വിശദീകരണം. ഇക്കാര്യം സ്ഥിരീകരിച്ച ശേഷം വിട്ടയക്കുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു. അതേ സമയം ഇയാൾ കൊച്ചിയിലെത്തിയതിൽ അവ്യക്തത ഉണ്ട്. പതിറ്റാണ്ട് മുമ്പ് വളരെ പേടിയോടെ കേട്ട പേരാണ് ബണ്ടി ചോറിന്റേത്. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ഇയാൾക്ക് കേസുള്ളത്. ഈ കേസുകളിൽ ജാമ്യത്തിലാണ്. ഹൈക്കോടതി തനിക്ക് അനുകൂലമായി ഒരു ഉത്തരവിട്ടിരുന്നു. ചില തൊണ്ടിമുതലുകളും തന്റെ കൈവശമുണ്ടായിരുന്ന പണവും വാച്ചുകളും ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്ത് പൊലീസ് പിടിച്ചുവെച്ചിരുന്നു. അത് വിട്ടുനൽകാൻ ഹൈക്കോടതി തനിക്ക് അനുകൂലമായ ഉത്തരവിട്ടിരുന്നു. അത് കൈപ്പറ്റാൻ വേണ്ടിയാണ് കൊച്ചിയിലെത്തിയതെന്നാണ് ഇയാള്‍ ആദ്യം പൊലീസിന് നൽകിയ വിശദീകരണം. വേരിഫിക്കേഷൻ വേണമെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. അന്വേഷണത്തിന് ശേഷം മാത്രമേ ബണ്ടി ചോറിനെ വിട്ടയക്കൂവെന്നും പൊലീസ് വ്യക്തമാക്കി. രാവിലെ 9 മണിയിലെ സ്ഥിരം പരിശോധനക്കിടെയാണ് ബണ്ടി ചോറിന്റെ മുഖസാദൃശ്യമുള്ള ആളെ റെയിൽവേ പൊലീസ് ശ്രദ്ധിക്കുന്നത്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു, അഡ്വക്കേറ്റ് ബിഎ ആളൂർ അസോസിയേറ്റ്സ് ആണ് ബണ്ടി ചോറിന്റെ കേസുകൾ ഏറ്റെടുത്തിരിക്കുന്നത്. ആളൂർ മരിച്ചെങ്കിലും ജൂനിയേഴ്സ് ആണ് കേസ് നോക്കുന്നത്. വിഷയത്തിൽ സ്ഥിരീകരണം വന്നതിന് ശേഷം മാത്രമേ ബണ്ടി ചോറിനെ വിട്ടയക്കൂ.