
കാസര്‍കോട്: കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു.
ഓട്ടോയില്‍ ഇടിച്ചതിന് ശേഷമാണ് ബസ്സ്റ്റോപിലേക്ക് ഇടിച്ചു കയറിയത്. ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും പത്ത് വയസുകാരിയായിരുന്ന കുട്ടിയും മരിച്ചു. കൂടാതെ ബസ് കാത്തിരിക്കുകയായിരുന്ന തലപ്പാടി സ്വദേശിനി ലക്ഷ്മി ആയിഷ, ഹസ്ന, ഖദീജ നഫീസ, ഹവ്വമ്മ എന്നിവരും മരിച്ചവരില്‍ ഉൾപ്പെടുന്നു. മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണ്. ബസിന്റെ ടയർ തേഞ്ഞു തീർന്ന അവസ്ഥയിലാണെന്നും ഇൻഷുറൻസ് ഉൾപ്പെടെ ബസിനില്ലെന്നുമുള്ള ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അപകടത്തില്‍ പരിക്കേറ്റ സുരേന്ദ്രന്‍, ലക്ഷ്മി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കര്‍ണാടക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കര്‍ണാടക ആര്‍ടിസിയുടെ ബസുകൾ അമിത വേഗതയിലാണ് ഓടുന്നതെന്ന ആരോപണമാണ് അപകടമുണ്ടായ പ്രദേശത്തെ ആളുകൾ പറയുന്നത്. പല ഡ്രൈവര്‍മാരും ലഹരി ഉപയോഗിച്ചാണ് വണ്ടിയോടിക്കുന്നത് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam