
പുതുപ്പള്ളി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ നാലാം കിടക്കാരനെന്ന് വിളിച്ചെന്നും ഭാര്യ ഗീതുവിനെതിരായ സൈബർ ആക്രമണം കോൺഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണെന്നും പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. തിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാവുന്നില്ല. പുതുപ്പള്ളി ഇതിനു മറുപടി നൽകുമെന്നും ജെയ്ക്ക് സി തോമസ് കൂട്ടിചേർത്തു. തെരഞ്ഞെടുപ്പിൽ വലിയ അവകാശവാദങ്ങൾ ഉന്നയിക്കാനില്ലെന്നും പൂർണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അര ലക്ഷം കടക്കുമെന്ന രമേശ് ചെന്നിത്തലയുടെ അവകാശവാദത്തിന് മറുപടിയായി 2021ലെ തെരഞ്ഞെടുപ്പിന്റെ കണക്കുകൾ ചരിത്രത്തിലുണ്ടെന്ന് ജെയ്ക്ക് മറുപടി നല്‍കി. പിണറായി വീരസ്യം പറയാറില്ലെന്നും വികസനം പറയുന്നത് എങ്ങനെ വീരസ്യം പറയലാകുമെന്നും ജെയ്ക്ക് എ കെ ആന്റണിയുടെ ആരോപണത്തിന് മറുപടിയായി പറഞ്ഞു. മുൻ മുഖ്യമന്ത്രി കോൺഗ്രസിന് വേണ്ടി വോട്ട് ചോദിച്ചപ്പോൾ മകൻ ബിജെപി ക്ക് വേണ്ടിയാണ് വോട്ട് ചോദിച്ചതെന്നായിരുന്നു ജെയ്ക്കിന്റെ പരിഹാസം. ഇത് ഇന്ത്യയിൽ മറ്റൊരിടത്തും കാണില്ലെന്നും എന്നിട്ടാണ് മാസപ്പടി വിവാദത്തിൽ ഇ ഡി വരാത്തത് സിപിഎം - ബിജെപി ബന്ധം കൊണ്ടെന്നാണ് വിഡി സതീശൻ പറയുന്നതെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു.
മാസപ്പടി വിവാദത്തിൽ അന്വേഷണം അവശ്യപ്പെട്ട് ഇ ഡിക്ക് വിഡി സതീശൻ കത്ത് അയക്കട്ടെ എന്നും ജെയ്ക്ക് സി തോമസ് വെല്ലുവിളിച്ചു.