
പാനൂർ: മൊകേരി ആറ്റുപുറത്ത് കള്ള് ചെത്തുന്നതിന്റെ യൂട്യൂബ് വീഡിയോ ചിത്രീകരിക്കാൻ കയറിയ ക്യാമറാമാൻ തെങ്ങിൽ കുടുങ്ങി. പാനൂർ ചെറ്റക്കണ്ടിയിലെ കെകെ പ്രേംജിത്തിനെയാണ് അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥർ എത്തി താഴെ ഇറക്കിയത്. ടെലിഫിലിം സംവിധായകനും ക്യാമറാമാനുമായ കെകെ പ്രേംജിത്ത് ഞാറാഴ്ച്ച ഉച്ചക്ക് 12.30 യോടെയാണ് തെങ്ങിന് മുകളിൽ കുടുങ്ങിയത്. മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയിലാണ് സംഭവം.
കള്ള് ചെത്ത് ജോലി ഷൂട്ട് ചെയ്യുന്നതിനിടയിൽ പ്രഷർ വ്യതിയാനം വന്നാണ് തെങ്ങിൽ കുടുങ്ങിയത്. സംഭവം അറിഞ്ഞതോടെ പാനൂർ അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുന്നത് വരെ കള്ള് ചെത്ത് തൊഴിലാളി ഗംഗാധരൻ പ്രേംജിത്തിനെ തെങ്ങിൽ താങ്ങി നിർത്തിയിരുന്നു.
പിന്നീട് സംവിധായകനെ നെറ്റിൽ കുരുക്കിയാണ് സുരക്ഷിതമായി താഴെ എത്തിച്ചത്. അസി: സ്റ്റേഷൻ ഓഫീസർ സിഎം കമലാക്ഷന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. രക്ഷാപ്രവർത്തനത്തിന് ശേഷം നടത്തിയ വൈദ്യ പരിശോധനയിൽ പ്രേംജിത്തിന്റെ ആരോഗ്യ നിലയിൽ പ്രശ്നമില്ലന്നും വ്യക്തമായി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ദിവു കുമാർ , ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ എംകെ ജിഷാദ് എന്നിവർ തെങ്ങിൽ കയറി ഇയാളെ നെറ്റിൽ കുരുക്കി സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ വികെ സുരേഷ്, എംകെ. രഞ്ജിത്ത്, എകെ സരുൺ ലാൽ, ശ്രീ കേഷ് എം, സനൂപ് കെ, അഖിൽ കെ ഹോംഗാർഡ് പി ദിനേശൻ എന്നിവരും നേതൃത്വം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam