
കോട്ടയം:കുമരകത്ത് കാർ പുഴയിൽ വീണ് 2 പേർ മരിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ താനെയിൽ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോർജ് (48) ആണ് മരിച്ച മലയാളി. മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയായ സായ്‌ലി രാജേന്ദ്ര സർജെ(27) ആണ് അപകടത്തിൽ മരിച്ച രണ്ടാമത്തെ ആൾ. ഇവരുടെ മൃത്ദേഹങ്ങൾ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് വിധേയമാക്കും.
ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും കുമരകത്തേക്ക് വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻറെ ഇടതുവശത്തെ സർവീസ് റോഡ് വഴി പുഴയിലേക്ക് പതിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രദേശത്ത് മഴ ഉണ്ടായിരുന്നതും റോഡിൽ തെരുവിളക്കുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തതും അപകടത്തിന് കാരാണമായേക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശം പരിജയമില്ലാത്തവര്‍ ആയിരുന്നതിനാൽ ഗൂഗിൾ മാപ്പും ഇവരെ ചതിച്ചിരിക്കാമെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ആര്‍പ്പൂക്കര പഞ്ചായത്തിനും ടൂറിസം വകുപ്പിനുമെതിരെയാണ് നാട്ടുകാരുടെ ആരോപണം. ഉത്തരവാദിത്വ ടൂറിസം കേന്ദ്രമായ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും രാത്രിയായാൽ അപകടങ്ങൾ പതിവാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam