
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തിയ സംഘത്തിന്റെ വാഹനത്തിന് ഇടിമിന്നലേറ്റ് തീപിടിച്ചു. ശനിയാഴ്ച വൈകുന്നേരം 6:20-ഓടെ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടിലായിരുന്നു സംഭവം. മലപ്പുറം സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച ടാക്സി കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന ഡ്രൈവറും സുഹൃത്തും പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ശക്തമായ ഇടിമിന്നലുമുള്ള സമയത്താണ് നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മിന്നലേറ്റത്. മലപ്പുറം സ്വദേശികളായ റാസി, നൗഷാദ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇടിമിന്നലേറ്റ ഉടൻ തന്നെ വാഹനത്തിന് തീപിടിക്കുകയായിരുന്നു. എന്നാൽ സെക്കന്റുകളുടെ വ്യത്യാസത്തിൽ ഇരുവരും വാഹനത്തിൽ നിന്നും പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവരും പോലീസും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന അതിവേഗം ഇടപെട്ട് തീ പൂർണ്ണമായും അണച്ചു. എങ്കിലും കാറിന് സാരമായ കേടുപാടുണ്ടായി. ശബരിമലയിലേക്ക് തീർത്ഥാടകരുമായി വന്ന ടാക്‌സി കാറായിരുന്നു ഇത്. ഇടിമിന്നലുള്ള സമയത്ത് വാഹനങ്ങൾക്കുള്ളിലിരിക്കുന്നത് സുരക്ഷിതമാണെങ്കിലും, നേരിട്ടുള്ള ആഘാതമുണ്ടായാൽ ഇലക്ട്രിക് സർക്യൂട്ടുകൾ വഴി തീപിടുത്തമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam